7 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊന്നത് മുത്തശ്ശി: മുഖത്ത് നഖപ്പാട്

മധുരയിലെ ഉസിലംപട്ടിയിൽ 7 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. മൂന്നാമതും പെൺകുട്ടി പിറന്നതിനെ തുടർന്നാണ് ഈ ക്രൂര കൊലപാതകം. മധുരയിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ പെൺകുട്ടിയാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്.

ചിന്നസാമി-ശിവപ്രിയ ദമ്പതികളുടെ മകളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊണ്ടുവരുമ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ കുട്ടിയുടെ മുഖത്ത് നഖം ഉരഞ്ഞ പാടുള്ളതിനാൽ ദുരൂഹ മരണത്തിനു കേസെടുത്തു. കുട്ടിയെ കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മുത്തശ്ശി സമ്മതിച്ചു. രക്ഷിതാക്കൾക്കു പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു. ദമ്പതികളുടെ 7 വയസ്സുള്ള ആദ്യ പെൺകുട്ടിക്കു പോളിയോ ബാധിച്ചിട്ടുണ്ട്. രണ്ടാമത്തെ പെൺകുട്ടിക്കു രണ്ടു വയസ്സായി.