ഒരു കല്യാണം കൂടി വേണമെന്ന് ഭർത്താവ്; വെട്ടിക്കൊന്നിട്ട് പൊലീസിൽ കീഴടങ്ങി ഭാര്യ

ബന്ധുവായ സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമറിയിച്ച ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. മുപ്പതുകാരിയായ ഉമാമഹേശ്വരിയാണ് ഭർത്താവായ പ്രഭുവിനെ വെട്ടിക്കൊന്നത്. കൊലപ്പെടുത്തിയതിനു ശേഷം ഇവർ കോവിൽപ്പട്ടിയിലുളള പൊലീസ് സ്റ്റേഷനിൽ സ്വമേധയാ കീഴടങ്ങുകയായിരുന്നു. 

രണ്ട് മക്കളുളള ദമ്പതിമാർ തമ്മിൽ വഴക്കുണ്ടാകുക പതിവായിരുന്നെന്നാണ് സമീപവാസികളുടെ മൊഴി. മദ്യസക്തിയിലാണ് പ്രഭു ഭാര്യയുമായി കലഹിക്കാറുളളതെന്നും അയൽവാസികൾ പറഞ്ഞു. വെളളിയാഴ്ച രാത്രിയുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിച്ചത്. 

വഴക്കിനിടെ പ്രഭു ബന്ധുവായ സ്ത്രീയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞതാണ് ഭാര്യയെ ചൊടിപ്പിച്ചത്. വാക്പോര് അതിരുകടന്നപ്പോൾ ഉമാമഹേശ്വരി കത്തിയെടുത്ത് പ്രഭുവിനെ വെട്ടുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രഭുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി അടുത്തുളള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.