5 വയസുകാരിയെ പീഡിപ്പിച്ചു; ലൈംഗികാവയവം തകർത്ത് പ്രതിയെ പിതാവ് തല്ലിക്കൊന്നു

അഞ്ചുവയസുകാരി മകളെ ബലാൽസംഗം ചെയ്ത 19 വയസുകാരന്റെ ലൈംഗികാവയവം ഇടിച്ചുതകർത്ത ശേഷം തല്ലിക്കൊന്ന് ഇരയുടെ പിതാവ്. ഗുജറാത്തിലെ സൂറത്തിലാണ് അച്ഛൻ നിയമം കയ്യിലെടുത്തത്. അയൽക്കാരനായ ലല്ലു രാജു എന്ന 19കാരനാണ് കുഞ്ഞിനെ ബലാൽസംഗത്തിന് ഇരയാക്കിയത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപത്തെ പൊതു ശൗചാലയത്തിൽ കൊണ്ടുപോയി ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. 

കരഞ്ഞ് കൊണ്ട് ശുചിമുറിയിൽ നിന്നും കുഞ്ഞ് ഇറങ്ങിവരുന്നത് യുവാവിന്റെ അമ്മയാണ് ആദ്യം കണ്ടത്. പിന്നാലെ യുവാവും ഇറങ്ങിവരുന്നത് കണ്ടതോടെ അമ്മ കുഞ്ഞിനോട് കാര്യങ്ങൾ ചോദിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കം മുറിവും രക്തസ്രാവവും കണ്ടതോടെ യുവാവിന്റെ അമ്മ ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചു. മകനെ ഒപ്പം കൂട്ടി കുഞ്ഞിന്റെ വീട്ടുകാരോട് ക്ഷമ ചോദിക്കാനും അമ്മ ആവശ്യപ്പെട്ടു. യുവാവ് ഇത് അനുസരിക്കുകയും ചെയ്തു.

എന്നാൽ സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് മാപ്പുചോദിക്കാൻ വന്ന യുവാവിനെ കയ്യിൽ കിട്ടിയ വടി കൊണ്ട് തല്ലിച്ചതച്ചു. ഇതിനൊപ്പം യുവാവിന്റെ ലൈംഗികാവയവം പലയാവർത്തി അടിച്ചു തകർക്കുകയും ചെയ്തു. നാട്ടുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിന്റെ പേരിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.