ജ്വല്ലറിയിൽ മോഷണം നടത്താൻ കയറി, എത്തിയത് തുണിക്കടയുടെ ശുചിമുറിയിൽ; പിന്നെ

ബാലരാമപുരം: കരമന–കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം ജംക്‌ഷന് സമീപം വിഴിഞ്ഞം റോഡിൽ ജ്വല്ലറിയിൽ മോഷണം നടത്താനുള്ള ശ്രമം മോഷ്ടാവിന്റെ കണക്കുകൂട്ടൽ തെറ്റിയതിനെ തുടർന്ന് പൊളിഞ്ഞു. ഞായറാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. ജ്വല്ലറിക്കു പിന്നിലെ ശുചിമുറിയുടെ വെന്റിലേറ്ററെന്നുകരുതി മോഷ്ടാവ് ഇളക്കിമാറ്റി ഇറങ്ങിയത് സമീപത്തെ തുണിക്കടയിലായിരുന്നു. ഇതോടെയാണ് മോഷണശ്രമം പൊളിഞ്ഞത്. പുറത്തുനിന്നുനോക്കിയാൽ ജ്വല്ലറിയുടേതെന്ന് തോന്നിക്കുന്നതാണ് ശുചിമുറി.

മോഷണശ്രമം പൊളിഞ്ഞതോടെ പൊളിച്ചിറങ്ങിയ വെന്റിലേറ്ററിലൂടെ തന്നെ മോഷ്ടാവ് പുറത്തുകടന്നു. ദേശീയപാതയ്ക്കരികിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് മോഷണ ശ്രമം നടന്നത്. സിസിടിവി ദൃശ്യം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ഒരാളാണ് മോഷണശ്രമത്തിന് പിന്നിലെന്ന് കരുതുന്നു. തുണിക്കടയിൽ നിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല.