ഓടുപൊളിച്ചിറങ്ങി സ്വർണവും പണവും കവര്‍ന്നു; 3 പേർ പിടിയിൽ

പാലക്കാട് തച്ചനാട്ടുകരയിൽ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച സംഘത്തെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്.  ഭീമനാട് സ്കൂള്‍പടി ചെറമ്പാടത്ത് അലിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഓടുപൊളിച്ചിറങ്ങി ഒമ്പത് പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന കേസിലാണ് മൂന്നു യുവാക്കളെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മേമണി മീതയില്‍ വിഷ്ണു, അലനല്ലൂര്‍ പനക്കാത്തോട്ടത്തില്‍ കൃഷ്ണപ്രശാന്ത്, അലനല്ലൂര്‍ അത്താണിപ്പടി തെയ്യോട്ടുപാറക്കല്‍ ഖാലിദ് എന്നിവരാണ് പിടിയിലായത്. 

വിഷ്ണുവിന്റെ പേരില്‍ നേരത്തെ പൊലിസുകാരനെയും ജയില്‍ വാര്‍ഡനെയും മര്‍ദിച്ച കേസുകളുമുണ്ട്. ഖാലിദ് നേരത്തെ കഞ്ചാവ് കേസില്‍ ശിക്ഷിക്ക പ്പെട്ടതാണ്. ജയിലില്‍ വച്ചുള്ള സൃഹൃദമാണ് മോഷണത്തിന്റെ ആസൂത്രണത്തിലേക്ക് നയിച്ചത്. ഇവരില്‍ നിന്ന് ഒന്നേകാല്‍ കിലോ വില്പനക്കായി സൂക്ഷിച്ച കഞ്ചാവും,ലഹരി ഗുളികകളും, മോഷ്ടിച്ച ബൈക്കും പിടിച്ചെടുത്തു. അലിയുടെ വീടുമായി പരിചയമുണ്ടായിരുന്ന ഖാലിദ് തന്റെ കടബാധ്യത പരിഹരിക്കുന്നതിനായി മോഷണം ആസൂത്രണം ചെയ്തത്.