താക്കോൽ ചവിട്ടിയുടെ അടിയിൽ: അന്ന് കവർന്നത് നൂറിലേറേ പവൻ: ഇന്ന് 90000 രൂപ, 6 പവൻ

തൃശൂർ: വീട്ടുകാര്‍ ഒളിപ്പിച്ച താക്കോല്‍ കണ്ടെടുത്ത് വീടുകള്‍ കൊള്ളയടിക്കുന്ന യുവാവ് തൃശൂരില്‍ അറസ്റ്റില്‍. ആളില്ലാത്ത വീടുകളുടെ താക്കോല്‍ ഉടമസ്ഥര്‍ തന്നെ ചവിട്ടിയുടെയും ചെടിച്ചെട്ടിയുടെയും അടിയില്‍ ഒളിപ്പിച്ചു വയ്ക്കുന്നതാണ് മോഷ്ടാവിന് സഹായം. തൃശൂര്‍ സിറ്റി ഷാഡോ പൊലീസാണ്  പ്രതിയെ കുടുക്കിയത്.  

തൃശൂര്‍ പീച്ചി സ്വദേശി സന്തോഷാണ് പിടിയിലായ മോഷ്ടാവ്. പകല്‍ സമയങ്ങളില്‍ ചുരുങ്ങിയ സമയത്തേയ്ക്കു പുറത്തു പോകുന്ന വീട്ടുകാരില്‍ പലരും താക്കോല്‍ രഹസ്യമായി സൂക്ഷിച്ചു വയ്ക്കും. അതു ചിലപ്പോള്‍ ചവിട്ടിയുടെ അടിയിലോ അല്ലെങ്കില്‍ ചെടിച്ചട്ടിയുടെ അടിയിലോ ആകാറാണ് പതിവ്

ബൈക്കില്‍ പകല്‍ സമയത്തു കറങ്ങുന്ന മോഷ്ടാവ് വീടുകളില്‍ ആളില്ലെന്ന് തോന്നിയാല്‍ അവിടെ ഇറങ്ങും. ചവിട്ടിയുടേയും ചെടിച്ചട്ടിയുടേയും അടിഭാഗം പരിശോധിക്കും. മിക്കയിടങ്ങളിലും താക്കോല്‍ കിട്ടും. ഈ താക്കോല്‍ ഉപയോഗിച്ച് വീട്ടില്‍ക്കയറി ആഭരണം കവരും. 

തിരിച്ച് താക്കോല്‍ അവിടെതന്നെ ഒളിപ്പിച്ച് സ്ഥലംവിടും. രണ്ടു വര്‍ഷം മുമ്പ് ഒട്ടേറെ വീടുകളില്‍ സമാനമായി കവര്‍ച്ച നടത്തിയിരുന്നു. അന്ന്, നൂറു പവനിലേറെ മോഷ്ടിച്ചതായി സമ്മതിച്ചിരുന്നു. മാടക്കത്തറ വെള്ളാനിക്കരയില്‍ വീട്ടില്‍ നിന്ന് ആറു പവന്റെ ആഭരണങ്ങളും തൊണ്ണൂറായിരം രൂപയും മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.