മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവിന് പൊലീസിന്റെ ക്രൂര മർദനം. തെക്കുമുറി സ്വദേശി എം.വി. നജുമുദ്ദീനാണ് പൊന്നാനി, തിരൂർ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർക്കെതിരെ പരാതി നൽകിയത്. നജുമുദ്ദീനെതിരെ ലഭിച്ച പരാതി അന്വേഷിക്കാനെന്ന വ്യാജേനയാണ് യുവാവിനെ കൂട്ടികൊണ്ടുപോയി മര്‍ദിച്ചത്. കേസില്‍ തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ് പീറ്ററിനെ സസ്പെന്റ് ചെയ്തു.
ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ് പീറ്ററും പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരന്‍ ഷിജിയും നജുമുദ്ദീന്റെ വീട്ടിലെത്തിയത്. ഇരുവരും ചേര്‍ന്ന് യുവാവിനെ ബൈക്കില്‍ കയറ്റി പൊന്നാനി സ്റ്റേഷന്റെ ക്വാട്ടേഴ്സില്‍ എത്തിച്ചു. ക്വാട്ടേഴ്സിൽ വച്ച് പൂർണ നഗ്നനാക്കി മർദിച്ചെന്നാണ് പരാതി. പൊന്നാനി സ്റ്റേഷനിലെ എസ്ഐ ബേബിച്ചൻ ജോർജ്, പൊലീസുകാരായ അനീഷ് പീറ്റര്‍, ഷിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്നാംമുറ പ്രയോഗം.
പൊന്നാനി സ്വദേശിനിയായ സ്ത്രീയുടെ പരാതി അന്വേഷിക്കാനെന്ന വ്യാജേനെയാണ് നജുമുദ്ദീനെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയായത്. രണ്ടുമണിയോടെ യുവാവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് യുവാവ് മലപ്പുറം എസ്പിക്ക് പരാതി നല്‍കി. കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പെരുമ്പടപ്പ് സിഐയ്ക്ക് എസ്പി നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനീഷ് പീറ്ററിനെ സസ്പെൻഡ് ചെയ്തത്. മുൻ ഡി.വൈ.എഫ്.ഐ തെക്കുമുറി യൂണിറ്റ് ജോയിൻ്റ് സെക്രട്ടറിയാണ് ഇരുപത്തി മൂന്നുകാരനായ നജുമുദ്ദീൻ.