വ്യാപാര സ്ഥാപനത്തിലെ മോഷണശ്രമം; രണ്ട് പേരെ നാട്ടുകാർ പിടികൂടി

അങ്കമാലി കിടങ്ങൂരിൽ വ്യാപാര സ്ഥാപനത്തിലെ മോഷണശ്രമത്തിനിടെ രണ്ട് പേരെ നാട്ടുകാർ പിടികൂടി. തിരുവനന്തപുരം സ്വദേശി ബിജുരാജ്, കോതമംഗലം സ്വദേശി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് കവർച്ചയ്ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. 

കിടങ്ങൂർ മേഖലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി മോഷണം പതിവാണ്. വിശ്വജ്യോതി സ്കൂളിന് സമീപം  ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന വൻ കവർച്ചയും വേങ്ങൂർ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് നടത്തിയ മോഷണവും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു. മോഷ്ടാക്കളുടെ ശല്യം സഹിക്കവയ്യാതായതോടെ നാട്ടുകാർ നിരീക്ഷണം ശക്തമാക്കി. 

വേങ്ങൂരിലെ പ്രിയ സ്റ്റോഴ്സിൽ നടന്ന കവർച്ച ശ്രമത്തിനിടെ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാക്കളെ കൈയ്യോടെ പിടികൂടിയത്. കടയുടെ ഷട്ടർ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കളെ പുറത്തുനിന്ന് പൂട്ടിയിട്ടാണ് നാട്ടുകാർ കുടുക്കിയത്. പിടിയിലായ ബിജുരാജും ബാലകൃഷ്ണനും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. 

രണ്ട് പേർക്കെതിരെയും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കേസ് നിലനിൽക്കുന്നുണ്ട്. ജയിലിൽ വച്ചാണ് ഇവർ പരിചയപ്പെട്ടത്. ജയിൽവാസം കഴിഞ്ഞ് ഒരുമിച്ച് പുറത്തിറങ്ങിയ രണ്ട് പേരും കൂട്ടംചേർന്ന് കവർച്ചകൾ നടത്തിവരികയായിരുന്നു.