കുട്ടിയെ രണ്ടു തവണ കരിങ്കല്ലിലേക്കെറിഞ്ഞു; ശരണ്യ മടങ്ങിയത് മരണം ഉറപ്പാക്കി

കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. തയ്യില്‍ കടപ്പുറം സ്വദേശി ശരണ്യയുടെ അറസ്്റ്റാണ് അന്വഷണസംഘം വൈകീട്ടോടെ രേഖപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ കു‍ഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ കടല്‍ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് വലിച്ചെറിഞ്ഞാണ് കൊന്നതെന്നും അമ്മ അന്വേഷണസംഘത്തോട് സമ്മതിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ശരണ്യ ഒരു വയസ്മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് കുട്ടിയെ വലിച്ചെറിഞ്ഞു.  കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് പ്രണവിന്റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാകുന്നത്. 

ഈ പരിചയം പിന്നീട് പ്രണയമായി. ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബകലഹത്തെതുടര്‍ന്ന് മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന പ്രണവിനെ ഞായറാഴ്ച രാത്രി ശരണ്യ തന്നെ നിര്‍ബന്ധിച്ച് വീട്ടില്‍ നിര്‍ത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തിലാണ് ശരണ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഇവരുടെ വസ്ത്രങ്ങളില്‍ നിന്ന് കടല്‍ വെള്ളത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് വഴിത്തിരിവായി.  കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതുമുതല്‍ ശരണ്യയും, പ്രണവും പൊലീസ് കസ്റ്റഡിയിലായിരുന്നു. വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.