മോഷ്ടിച്ച സ്വർണം വിറ്റ് മിനി ലോറി വാങ്ങി; ഭാര്യയുടെ പേരുമിട്ടു; കയ്യോടെ പൊക്കി പൊലീസ്

ആക്രി പെറുക്കി നടന്നിട്ട് ജീവിതം പച്ചപിടിക്കില്ലെന്ന് തോന്നിയതോടെയാണ് അറുമുഖവും സുഹൃത്ത് മഞ്ജുനാഥും മോഷണത്തിനിറങ്ങിയത്.മലപ്പുറം കോട്ടപ്പടിയിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷ്ടിച്ച സ്വർണാഭരണം ഇരുവരും വീതിച്ചെടുക്കുകയും ചെയ്തു.

ഈ സ്വർണം വിറ്റ് വാങ്ങിയ മിനിലോറിക്കാണ് മഞ്ജുനാഥ് ഭാര്യയുടെ പേര് നൽകിയത്. 'പാഞ്ചാലി മൈ ലവ്'. പക്ഷേ കട്ടമുതൽ പിടിക്കപ്പെടാൻ അധിക സമയം വേണ്ടി വന്നില്ല. പിടി വീണതോടെ ഭാര്യ പാഞ്ചാലിയെയും പൊലീസ് പൊക്കി. മോഷണസാധനങ്ങൾ സൂക്ഷിക്കാനും വിൽക്കാനും ഭർത്താവിനെ സഹായിച്ച കുറ്റത്തിനാണ് പാഞ്ചാലിയെ അറസ്റ്റ് ചെയ്തത്.

മിനി ലോറി കൊണ്ട് ആക്രിക്കച്ചവടം വിപുലമാക്കാനുള്ള ആലോചനയിലായിരുന്നു മഞ്ജുനാഥ്. കോട്ടപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണം വളാഞ്ചേരി, സേലം എന്നിവിടങ്ങളിലെ സ്വർണക്കടകളിലെത്തിച്ച് ഇരുവരും വിൽക്കുകയായിരുന്നു. 30 പവനാണ് കോട്ടപ്പടിയിലെ വീട്ടിൽ നിന്നും മോഷണം പോയത്. ഇതിൽ 16 പവൻ സ്വർണം പൊലീസ് കണ്ടെത്തി.  ഇതിന് പുറമേ ഒന്നരലക്ഷത്തിലധികം രൂപയും  കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തി.