സിനിമ വാഗ്ദാനം ചെയത് കേരളത്തിലെത്തിച്ചു; ഓൺലൈനിൽ ഇടപാട്; പീഡനം

കര്‍ണാടകയില്‍ നിന്ന് പതിനാറുകാരിയെ കേരളത്തിലെ വിവിധയിടങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശിനി ഫര്‍സാനയെയാണ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കോഴിക്കോട് കക്കാടംപൊയില്‍ റിസോട്ടിലെ പീഡനത്തിനിടെ മൂന്നുപേരെ നേരത്തെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സിനിമ, സീരിയല്‍ അഭിനയമുള്‍പ്പെടെ മോഹന വാഗ്ദാനം നല്‍കിയാണ് ഫര്‍സാന പെണ്‍കുട്ടിയെ വശത്താക്കിയത്. കേരളത്തിലെ സാധ്യത പറഞ്ഞ് വയനാട്ടിലെ വാടക കെട്ടിടത്തില്‍ താമസിപ്പിച്ചു.

ഓണ്‍ലൈന്‍ വഴി ഇടപാടുറപ്പിക്കുന്നതായിരുന്നു രീതി. ഫോട്ടോയും വിവരങ്ങളും ആവശ്യക്കാരന് അയയ്ക്കും. ഇഷ്ടപ്പെടുന്നവര്‍ ഫര്‍സാനയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണം. തുക കിട്ടിയാലുടന്‍ െപണ്‍കുട്ടിയെ നേരിട്ടെത്തിക്കും. വയനാട്ടില്‍ താമസിപ്പിച്ചുള്ള പീഡനത്തിനിടെ രക്ഷിതാക്കളെത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയി. 

മാസങ്ങള്‍ക്ക് ശേഷം ഫര്‍സാന വീണ്ടും കൂട്ടിക്കൊണ്ടുവരികയായിരുന്നു. 2019 ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. മലപ്പുറം വളമംഗലം സ്വദേശി മന്‍സൂര്‍ പാലത്തിങ്കല്‍, കൊണ്ടോട്ടി സ്വദേശി നിസാര്‍ ബാബു, ചീക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവര്‍ തിരുവമ്പാടി പൊലീസിന്റെ പിടിയിലായിരുന്നു. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചാണ് തുടര്‍ന്ന് കേസന്വേഷിച്ചത്.  

പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ ഫര്‍സാന ചിക്കമംഗലൂരുവിലെ വിവിധിയിടങ്ങളില്‍ ഒളിച്ചുതാമസിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് ഫര്‍സാനയെ പിടികൂടിയത്. പോക്സോ വകുപ്പും, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളും പിടിയിലായവര്‍ക്കെതിരെ ചുമത്തിയതായി അന്വേഷണസംഘം അറിയിച്ചു.