അടിമാലി മുസ്ലിം ജുമാ മസ്ജിദില്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ച രണ്ടംഗ സംഘത്തെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മങ്ങാട്ടു കവല സ്വദേശി ബാദുഷ, ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് റംസല്‍ എന്നിവരാണ് പിടിയിലായത്. മോഷണം പോയ ഫോൺ സിഗ്‌നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കു എത്തിച്ചത്.
കഴിഞ്ഞ മാസം 27നായിരുന്നു കൊന്നത്തടി കാക്കാസിറ്റി മുസ്ലിം ജുമാ മസ്ജിദില്‍ നിന്നും ബാദുഷയും, റംസലും ചേര്‍ന്ന് മൊബൈല്‍ഫോണുകളും പണവും കവര്‍ന്നത്. സംഭവം സംബന്ധിച്ച് മസ്ജിദ് അധികൃതര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളായ യുവാക്കള്‍ പിടിയിലായത്. മൂന്നാറിലേക്ക് പോകും വഴി മസ്ജിദില്‍ കയറുകയും മോഷണം നടത്തുകയുമായിരുന്നെന്ന് യുവാക്കള്‍ മൊഴി നല്‍കി. രണ്ട് മൊബൈല്‍ഫോണുകളും 3000 രൂപയുമായിരുന്നു ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്.
സംഭവം നടന്ന ദിവസം അപരിചിതരായ രണ്ട് പേര്‍ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയ വിവരം അധികൃതര്‍ പൊലീസില്‍ അറിയിച്ചിരുന്നു. കാണാതായ മൊബൈല്‍ ഫോണുകളുടെ സിഗ്‌നല്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫോണുകള്‍ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയതോടെ പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇരുവരേയും തൊടുപുഴ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിരുദ വിദ്യാര്‍ത്ഥികളായ ഇരുവരേയും ജുമാ മസ്ജിദില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.