ചെറുതോണിയില്‍ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ

ഇടുക്കി ചെറുതോണിയില്‍ ഏഴ് കിലോ കഞ്ചാവുമായ് മൂന്ന് പേർ പിടിയിൽ. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.  കഞ്ചാവ് കേസില്‍  ശിക്ഷിക്കപ്പെട്ട പ്രതിയാണ് വീണ്ടും പിടിയിലായത്.

കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി  ബിനുകുമാർ, ചുരുളി പതാൽ സ്വദേശി  ജോയി, തൊടുപുഴ ആലക്കോട് സ്വദേശി ജിനു എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും ഏക്സൈസ്  പിടിച്ചെടുത്തു.  ബിനുകുമാർ ഒറീസയിൽ വച്ച് കഞ്ചാവുമായി പിടിക്കപ്പെട്ട് 16 വർഷം ശിക്ഷയിലിരിക്കെ  പരോളിൽ ഇറങ്ങിയ പ്രതിയാണ്.

പരോളിൽ ഇറങ്ങിയ ശേഷം ഓറീസയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽപന നടത്തുകയായിരുന്നു. ബിനു കുമാറിന്റെ പരോൾ കാലവധി  അവസാനിക്കാനിരിക്കെയാണ് എക്സൈസിന്റെ  പിടിയിലാകുന്നത്. കൊളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വില്‍പന.