മല്‍സ്യബന്ധന യാനങ്ങളില്‍ നിന്നു മോഷണം പതിവ്, പൊലീസ് നടപടിയില്ല

കൊല്ലത്ത് മല്‍സ്യബന്ധന യാനങ്ങളില്‍ നിന്നു മോഷണം പതിവായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. നടപടിയില്‍ പ്രതിഷേധിച്ച് മല്‍സ്യതൊഴിലാളികള്‍ നീണ്ടകര പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. കഴിഞ്ഞ ദിവസം ശക്തികുളങ്ങരയിൽ നിന്നു കാണാതായ മൽസ്യബന്ധന വള്ളത്തെക്കുറിച്ചും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.

ഹാര്‍ബറില്‍ നങ്കുരമിടുന്ന യാനങ്ങളില്‍ നിന്നു വലകളിലെ ഈയക്കട്ടകള്‍ മോഷണം പോകുന്നത് കൊല്ലത്തിന്റെ തീരമേഖലയില്‍ പതിവാണ്. ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെയാണ് മല്‍സ്യതൊഴിലാളികള്‍ക്ക് ഒരോ തവണയും നഷ്ടം. മോഷണം കാരണം പല ദിവസങ്ങളിലും പണിക്ക് പോകാനും കഴിയില്ല. പലതവണ പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ധീവരസഭയുടെ നേതൃത്വത്തില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തിയത്.

ഒരാഴ്ച്ച മുന്‍പ് ശക്തികുളങ്ങരയിൽ നിന്നു മൽസ്യബന്ധന വള്ളം കാണാതായതിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. കൊച്ചി തുറമുഖത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.