ആനക്കൊമ്പ് ശിൽപമുണ്ടാക്കാനായി ആന വേട്ട; പ്രതിയെ കസ്റ്റഡിയിൽ വിട്ടു

ഇടമലയാർ ആന വേട്ടക്കേസിലെ പ്രധാന പ്രതി സുധീഷ് ചന്ദ്രബാബുവിനെ എറണാകുളം കോതമംഗലം കോടതി വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. അടുത്ത തിങ്കളാഴ്ചവരെയാണ് കസ്റ്റഡി കാലാവധി. അനധികൃത ആനക്കൊമ്പ് ശില്പ നിർമ്മാണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസാണ് സുധീഷിനെ പിടികൂടിയത്.

ഇടമലയാർ വനമേഖലയിൽനിന്ന് നാൽപതിലധികം ആനകളെ വേട്ടയാടി കൊമ്പെടുത്ത കേസിലാണ് സുധീഷ് ചന്ദ്രബാബുവിനെ കോതമംഗലം കോടതിയിൽ ഹാജരാക്കിയത്. അനധികൃത ആനക്കൊമ്പ് ശില്പ നിർമ്മാണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കസ്റ്റഡിയിലെടുത്ത സുധീഷ് ചന്ദ്രബാബുവിനെ കസ്റ്റഡിയിൽ വേണമെന്ന വനംവകുപ്പിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കരകൗശല ശില്പ നിർമ്മാതാക്കളും തിരുവനന്തപുരം സ്വദേശികളുമായ സുധീഷ് ചന്ദ്രബാബുവും കുടുംബവും കൊൽക്കത്തയിലേക്ക് കുടിയേറിയവരാണ്. 

നാട്ടാനകളുടേതടക്കം 520 കിലോ ആനക്കൊമ്പാണ് ഇടമലയാർ ആനവേട്ടക്കേസിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. സുധീഷിന്റെ ഭാര്യ ഉൾപ്പെടെ 53 പേരാണ് കേസിലെ പ്രതിപ്പട്ടികൾ. അന്വേഷണ കാലഘട്ടത്തിൽ ഒരാൾ മരിക്കുകയും തെളിവുകളുടെ അഭാവത്തിൽ 8 പേരെ കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ പ്രതികളുടെ കുറ്റപത്രം കോടതിയിൽ നൽകിയിട്ടുണ്ട് എന്നാൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.