ഏറ്റുമുട്ടല്‍ വിദഗ്ധനെന്നു ചമഞ്ഞു ഏഴുകെട്ടിയ വിരുതന്‍ ചെന്നൈയില്‍ പിടിയില്‍. നഗരത്തില്‍ ടെലിമാര്‍ക്കറ്റിങ് സ്ഥാപനം നടത്തുന്ന തിരുപ്പൂര്‍ സ്വദേശി രാജേഷ് പ്രിഥിയാണ് അവസാനം കുടുങ്ങിയത്. ഏഴു വിവാഹങ്ങള്‍ക്കു പുറമെ വിവാഹ വാഗ്ദാനം നല്‍കി ആറുപേരുമായി ഇയാള്‍ ശാരീരിക ബന്ധം തുടരുന്നതായും ഏഗ്മോര്‍ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.
ഏറ്റുമുട്ടല്‍ സ്പെഷ്യലിസ്റ്റായ പൊലീസുകാരനാണെന്നു പരിചയപെടുത്തിയാണ് ഏഴുപേരെയും വിവാഹം കഴിച്ചത്. ചെന്നൈ തിരുച്ചിറപ്പള്ളി കോയമ്പത്തൂര്‍ തിരുപ്പൂര്‍ തിരുപ്പതി എന്നിവടങ്ങളിലെ സ്ത്രീകളാണ് ഇയാളുടെ കെണിയില്‍ വീണത്. നഗരത്തിലെ നെല്‍സണ്‍ മണിക്കാം റോഡില്‍ ഇയാള്‍ നടത്തുന്ന ടെലിമാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെ മറവിലായിരന്നു തട്ടിപ്പ്. യുണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ചായിരുന്നു വശീകരണം. ഏറ്റുമുട്ടല്‍ കേസുകളില്‍ മടുത്താണ് ജോലി ഉപേക്ഷിച്ചതെന്നും പറഞ്ഞു വിശ്വസിപ്പിക്കും.
ജൂണ്‍ 30 ന് പതിനെട്ടുകാരിയുടെ മാതാപിതാക്കള്‍ എഗ്മോര്‍ പൊലീസിനു നല്‍കിയ പരാതിയിലാണ് പെരുങ്കള്ളന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകളെ കാണാനില്ലെന്ന പരാതിയുമായാണ് മാതാപിതാക്കള്‍ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി രാജേഷിന്റെ കൂടെ പോയതാണെന്നു മനസിലായി. തിരുപ്പൂരിലെ നൊച്ചിപ്പാളയത്ത് വച്ച് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് വിവാഹവീരന്റെ തട്ടിപ്പുകള്‍ പുറത്തായത്. വിവാഹം കഴിക്കാമെന്ന ഉറപ്പിലാണ് കൂടെ പോയതെന്നു പെണ്‍കുട്ടിയും മൊഴിനല്‍കി. മാതാപിതാക്കള്‍ക്കൊപ്പം വിട്ട പെണ്‍കുട്ടിയെ വീണ്ടും വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.
ഇയാളുടെ ടെലിമാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലിക്കെത്തിയ യുവതികളാണ് തട്ടിപ്പിനു ഇരയായത്. യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ചു വശീകരിക്കും. രണ്ടു ഗുണ്ടകളെ വെടിവച്ചു വീഴ്ത്തിയിട്ടുണ്ടെന്നും എന്‍കൗണ്ടറിനു ശേഷം ജോലി ഉപേക്ഷിച്ചെന്നും പറഞ്ഞുവിശ്വസിപ്പിക്കും. തുടര്‍ന്നായിരുന്നു വിവാഹവും ചൂഷണവും. ഇതിനു പുറമെ മെഡിക്കല്‍ സീറ്റുകള്‍ വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 30 ലക്ഷം രൂപ തട്ടിയെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. വ്യാജ ആധാര്‍, പാന്‍, വോട്ടര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.