അന്തര്‍ സംസ്ഥാന പക്ഷികടത്തു സംഘം പിടിയിൽ; 524 തത്തകളെ കണ്ടെടുത്തു

അന്തര്‍ സംസ്ഥാന പക്ഷികടത്തു സംഘത്തിലെ രണ്ടുപേര്‍ പശ്ചിമബംഗാളില്‍ പിടിയില്‍.  ഇവരില്‍നിന്ന് 524 തത്തകളെയും കണ്ടെടുത്തു.

ശനിയാഴ്ചയാണ് പക്ഷിക്കടത്തുസംഘത്തിലെ രണ്ടുപേരെ പശ്ചിമബംഗാള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വലയിലാക്കിയത്. ഷെയ്ഖ് അക്തര്‍, ബൈശാഖി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും പക്ഷികളെ കടത്തുന്ന വന്‍ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍നിന്ന് 524 തത്തകളെയും കണ്ടെടുത്തു. 

ബര്‍ദ്വാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. തത്തകളെ കടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ഡിഎഫ്ഒ ദേബാശിഷ് ശര്‍മ പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുമെന്നും വനപാലകര്‍ അറിയിച്ചു