വാട്സാപിൽ എസ്ഐക്കെതിരെ എഎസ്ഐയുടെ അന്ത്യസന്ദേശം; ഞെട്ടിച്ച് മരണവാർത്ത

‘‘ഞാൻ തീർക്കുകയാണ്. രാജേഷ് കാരണമാണ് ഞാൻ ജീവിതം വിട്ടുകളയുന്നേ’’– മംഗ്ലിഷിൽ  എഎസ്ഐ പി.സി. ബാബു എഴുതിയ ഈ വാചകങ്ങളുൾപ്പെടുന്ന സന്ദേശം ചൊവ്വാഴ്ച അർധരാത്രിയാണ് തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിലെത്തിയത്. രാവിലെ എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹത്തിന്റെ മരണവാർത്തയും എത്തി. സ്റ്റേഷനിലെ എസ്ഐ ആർ. രാജേഷിനെതിരെയാണ് ബാബു സന്ദേശമിട്ടത്. ഇവർ തമ്മിൽ കടുത്ത നീരസം നിലനിൽക്കുന്നതു സഹപ്രവർത്തകർക്ക് അറിയാമെങ്കിലും പറഞ്ഞപോലെ ചെയ്യുമെന്നു കരുതിയില്ല എന്നോർത്തു വിതുമ്പുകയാണ് അവർ.

ജോലിസമ്മർദം തങ്ങാനാവാതെ വന്ന പല സന്ദർഭങ്ങളിലും ബാബു വേദനിച്ചിട്ടുള്ളതു വീട്ടുകാർക്കും നാട്ടുകാർക്കും അറിയാം. രണ്ടാഴ്ച മുൻപു തടിയിട്ടപറമ്പ് എസ്എച്ച്ഒയുടെ മുൻപിൽ ബാബു ഭാര്യയും മക്കളുമൊത്തു ചെന്നിരുന്നു. മാനസിക പീഡനം തുടർന്നാൽ സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹത്തെ അറിയിച്ചതായി ബാബുവിന്റെ സുഹൃത്ത് റിയാസ് കുട്ടമശേരി പറഞ്ഞു. എസ്എച്ച്ഒ അദ്ദേഹത്തെ സമാധാനിപ്പിച്ചു വിട്ടു. എന്നാൽ, എസ്ഐയുടെ ഉപദ്രവത്തിനു കുറവുണ്ടായില്ലെന്ന് ബാബു സുഹൃത്തുക്കളേടു സൂചിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 9 വരെ ബാബു കുട്ടമശേരി വായനശാലയിൽ ഉണ്ടായിരുന്നു.

സുഹൃത്തുക്കളോടു തന്റെ മരണത്തെക്കുറിച്ചു സൂചിപ്പിച്ചാണ് ഇറങ്ങിയതെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ വർഷവും ഇത്തവണയും പെരിയാർ തീരത്തെ ബാബുവിന്റെ വീട്ടിൽ പ്രളയജലം കയറിയിരുന്നു. കുറച്ചു ദിവസം അവധിയെടുത്തു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടു വൃത്തിയാക്കിയത്. ഞായറാഴ്ച മുതൽ ബാബു നടുവേദനയ്ക്കു മെഡിക്കൽ അവധിയെടുത്തു. മെഡിക്കൽ സർട്ടിഫിക്കറ്റ് റജിസ്റ്റേഡ് തപാലിലാണു സ്റ്റേഷനിലേക്ക് അയച്ചത്. എന്നാൽ, ബാബുവിന് അസുഖമില്ലെന്നും മെഡിക്കൽ ബോർഡ് പരിശോധന ആവശ്യമാണെന്നും എസ്െഎ റിപ്പോർട്ട് നൽകിയെന്ന് ബാബുവിന്റെ സുഹൃത്തുക്കൾ പറയുന്നു. ഇതു ബാബുവിനെ കൂടുതൽ തളർത്തിയെന്നും അവർ വിശ്വസിക്കുന്നു.