മകള്‍ പിറന്നു; ദത്തെടുത്ത കുഞ്ഞിനെ കൊന്നു; ശിക്ഷ കേട്ടിട്ടും കോടതിയില്‍ കുലുക്കമില്ലാതെ മാത്യൂസ്

മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിനെയാണ് അമേരിക്കന്‍ കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബറിലായിരുന്നു കൊലപാതകം. 

കോടതിമുറിയില്‍ ശിക്ഷാവിധി കേള്‍ക്കുമ്പോള്‍ മാത്യൂസ് മുഖമുയര്‍ത്തി ന്യായാധിപന്മാരെ നോക്കിയില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പന്ത്രണ്ടംഗ വിധികര്‍ത്താക്കളുടെ സമിതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതുമുതല്‍ മാത്യൂസും ഭാര്യ സിനി മാത്യൂസും നിരത്തിയ കള്ളങ്ങളെല്ലാം കോടതിമുറിയില്‍ ഖണ്ഡിക്കപ്പെട്ടു. 

2017 ഒക്ടോബര്‍ 7നായിരുന്നു കൊലപാതകം. ദമ്പതികളുടെ ഡാലസിലുള്ള വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്നാണ് ഷെറിന്‍ മാത്യൂസിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.  പാലു കുടിക്കാന്‍ മടിച്ച കുട്ടിയെ വീടിന് പുറത്തുനിര്‍ത്തി ശിക്ഷിച്ചപ്പോള്‍ കാണാതാകുകയായിരുന്നു എന്നാണ് ദമ്പതികള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട്, കുട്ടി പാല് കുടിക്കുന്നതിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് തിരുത്തി. സംശയം ബലപ്പെട്ടതോടെ പൊലീസ് വിശദ അന്വേഷണം നടത്തിയാണ് കൊലപാതകം തെളിയിച്ചത്.

2016 ല്‍ ബിഹാറിലെ അനാഥാലയത്തില്‍ നിന്നാണ് ഷെറിനെ മലയാളികളായ അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്തത്. 2017 ഒക്ടോബറിലാണ് ഷെറിനെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തുവന്നത്. 

മാത്യൂസ് ദമ്പതികള്‍ക്ക് മകള്‍ പിറന്നതോടെയാണ് ഷെറിന്‍ ഇവര്‍ക്ക് പ്രശ്നമായി മാറിയത്. സ്വന്തം കുഞ്ഞ് പിറന്നതോടെ  ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ഷെറിനും സ്വന്തം കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതോടെ കോടതിയില്‍ മാത്യൂസ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചിരുന്നു. ചെറിയ ശിക്ഷ ലഭിക്കാനായിരുന്നു ഈ ഏറ്റുപറച്ചില്‍. പാല് കുടിക്കാത്തതിനാല്‍ ഷെറിനെ ശിക്ഷിച്ചുവെന്നായിരുന്നു പറഞ്ഞത്. ബോധപൂര്‍വ്വമുള്ള കൊലപാതകത്തിനുള്ള ശിക്ഷ ലഭിക്കാതിരിക്കാനായിരുന്നു ഇതെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷതന്നെ മാത്യൂസിന് വിധിച്ചുകഴിഞ്ഞു. ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോകാനുള്ള തീരുമാനത്തിലാണ് വെസ്‍ലി. കേസിൽ വളർത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം ജയിലിൽ നിന്ന് അടുത്തിടെ മോചിപ്പിച്ചിരുന്നു.