ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദലിത് ബാലനെ നഗ്നനാക്കി കത്തുന്ന അടുപ്പ് കല്ലിലിരുത്തി; ക്രൂരം

ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ എട്ടുവയസ്സുകാരനായ ദലിത് ബാലനെ നഗ്നനാക്കി മേൽജാതിയിൽപ്പെട്ടയാൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കത്തുന്ന അടുപ്പിന് മുകളിലിരുത്തിയാണ് ഉപദ്രവിച്ചതെന്നും പരാതിയിലുണ്ട്. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം. പിൻഭാഗത്ത് ഗുരുതര പൊള്ളലേറ്റ ബാലനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പോക്സോ അടക്കമുളള വകുപ്പുകൾ ചുമത്തി ഉമേഷ് എന്നയാളെ അർവി പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 16 നുണ്ടായ സംഭവത്തിൽ ആദ്യം ലോക്കൽ പൊലീസും പിന്നീട് ഡപ്യൂട്ടി എസ് പിയും അന്വേഷിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ബന്ധുക്കൾ അതൃപ്തി അറിയിച്ചതിനെ തുടർന്ന് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കളിക്കുന്നതിനിടെ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിച്ച കുട്ടിയെ മേൽജാതിക്കാരൻ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്.  പരാതി നൽകിയതിനെ തുടർന്ന് ബന്ധുക്കൾക്ക് മേൽ ജാതിക്കാരിൽ നിന്ന് ഭീഷണി ഉണ്ടെന്നും  പറയുന്നു. അതേ സമയം ക്ഷേത്രത്തിൽ പ്രവേശിച്ചതിനല്ല, മോഷ്ടിക്കാൻ ശ്രമിച്ചതിനാണ് കുട്ടി ഉപദ്രവിക്കപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം.