കാമുകനൊപ്പം പോയ യുവതിയുടെ കുട്ടിക്ക് ഉപദ്രവം; കൂടുതൽ അന്വേഷണം

കാമുകനൊപ്പം ഒളിച്ചോടിയ യുവതി മൂന്നരവയസുകാരനായ മകനെ ഉപദ്രവിച്ചെന്ന പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലിസ്. കാലിലെ മുറിവ് ബൈക്ക് അപകടത്തില്‍ ഉണ്ടായതാണെങ്കിലും മുഖത്തെ മുറിവ് എങ്ങനെയുണ്ടായെന്ന് മനസിലാക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ കുട്ടിയുടെ അമ്മയെയും കാമുകനെയും വീണ്ടും ചോദ്യം ചെയ്തേക്കും.

ബന്ധുക്കളാണ് കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന സംശയം ആദ്യം ഉന്നയിച്ചത്. ഇവരുടെ പരാതിയില്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കാലിലെ മുറിവ് ഒരാഴ്ച്ച മുമ്പുണ്ടായ ബൈക്കപകടത്തിലാണെന്ന് വ്യക്തമായി. എന്നാല്‍ മുഖത്തെ മുറിവ് എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ഈ സാഹചര്യത്തില്‍ കുട്ടിയുെട അമ്മ സുലൈഹയെയും കാമുകന്‍ അല്‍ത്താഫിനെയും വീണ്ടും ചോദ്യം ചെയ്തേയ്ക്കും. രണ്ടാഴ്ച്ച മുമ്പാണ് പാലക്കാട് സ്വദേശിയായ സുലൈഹ അടുത്ത ബന്ധുവും കോഴിക്കോട് സ്വദേശിയുമായ അല്‍ത്താഫിനൊപ്പം ഒളിച്ചോടിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കോയമ്പത്തൂര്‍ സ്വദേശിയായ ഭര്‍ത്താവ് സുബൈര്‍ ഇവരെ കണ്ടെത്തിയത്.

ഇവരെ കാണാനില്ലെന്ന പരാതിയില്‍ പൊലിസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നും  ആക്ഷേപമുണ്ട്. 2013 ലാണ് പാലക്കാട് സ്വദേശിയായ സുലൈഹയെ കോയമ്പത്തൂര്‍ സ്വദേശിയായ സുബൈര്‍ വിവാഹം ചെയ്തത്.