വൃദ്ധയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട നിലയില്‍; മകൻ കസ്റ്റഡിയിൽ

വടക്കന്‍ പറവൂര്‍ കെടാമംഗലത്ത് വൃദ്ധയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കെടാമംഗലം സ്വദേശിനി കുറുപ്പശേരിയില്‍ കാഞ്ചനവല്ലിയെയാണ് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടത്. ഇവരുടെ മകന്‍ സുരേഷ് പൊലീസ് കസ്റ്റ‍ഡിയിലാണ്. 

കെടാമംഗലം കുടിയത്തുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസമായി കാഞ്ചനവല്ലിയെ കാണാതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. പിന്നീട് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. 

വ്യാഴാഴ്ചയാണ് കാഞ്ചനവല്ലിയെ അയല്‍വാസികള്‍ അവസാനമായി കണ്ടത്. അമ്മയും മകനും തമ്മില്‍ അന്നേ ദിവസം വഴക്കുണ്ടായത് കേട്ടതായി അയല്‍വാസികള്‍ പറയുന്നു. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന സുരേഷ് പലയിടങ്ങളിലായാണ് താമസിക്കുന്നത്. തനിച്ച് താമസിക്കുന്ന കാഞ്ചനവല്ലിയുടെ വീട്ടില്‍ സുരേഷ് ഇടയ്ക്ക് എത്താറുണ്ട്. ലഹരിക്ക് അടിമയായ സുരേഷ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.