പരാതി നല്‍കിയിട്ടും നടപടിയില്ല, പൊലീസ് സ്റ്റേഷനു മുന്നില്‍ വീട്ടമ്മയുടെ പ്രതിഷേധം

പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പാലക്കാട് ഷൊര്‍ണൂര്‍ സ്റ്റേഷനു മുന്നില്‍ വീട്ടമ്മയുടെ പ്രതിഷേധം. വാണിയംകുളം സ്വദേശിനി മംഗലത്ത്പടി വീട്ടിൽ സരോജിനിയാണ് ഉപവാസസമരം നടത്തിയത്.

വാണിയംകുളം പാതിപ്പാറ മെയിൻ റോഡിൽ കഞ്ഞികട നടത്തുകയാണ് സരോജിനി. കെട്ടിടം ഉടമയുെട ആവശ്യപ്രകാരം തൃശൂര്‍ സ്വദേശിനിയായ യുവതിക്ക് ജോലിയും വായ്പയായി പണവും നല്‍കി. എന്നാല്‍ പണം തിരികെ ലഭിക്കാതായതോടെ കെട്ടിടം ഉടമയായ ബാലസുബ്രമണ്യനോട് പണം തിരികെ ചോദിച്ചു. തുടര്‍ന്നുണ്ടായ തർക്കത്തില്‍ മര്‍ദനമേറ്റെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നുമാണ് സരോജിനിയുടെ പരാതി.

പൊലീസിന് നല്‍കിയ മൊഴിയില്‍ പൊലീസുകാര്‍ മാറ്റംവരുത്തിയെന്നും കേസെടുക്കുന്നില്ലെന്നും സരോജിനി പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷനു മുന്നില്‍ ഉപവാസ സമരം നടത്തിയത്. പ്രശ്നം പരിഹരിക്കാമെന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഉറപ്പു നല്‍കിയെന്ന് പറഞ്ഞാണ് സരോജിനി സമരം അവസാനിപ്പിച്ചത്.