ചാലിയാറിൽ പട്ടാപ്പകൽ മണൽകടത്ത് വീണ്ടും സജീവമാകുന്നു

മലപ്പുറം അരീക്കോട് ചാലിയാറിൽ നിന്ന് പട്ടാപ്പകൽ മണൽകടത്ത് വീണ്ടും സജീവമാകുന്നു.  വെസ്റ്റ് പത്തനാപുരത്ത് പട്ടാപ്പകൽ മണൽ എടുക്കുകയായിരുന്ന രണ്ടുപേരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. 

ഇടവേളക്ക് ശേഷം ചാലിയാറിൽ മണലെടുപ്പ് സജീവമായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.വെസ്റ്റ് പത്തനാപുരം സ്വദേശികളായ കൊന്നത് നിയാസ് ചോലകത്തൊടി സുനിൽ എന്നിവരെയാണ് അരീക്കോട് പോലീസ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച് പുഴയിൽ ചാടിയവരെ ബോട്ടിൽ എത്തിയാണ പോലീസ് പിടികൂടിയത്.

മലപ്പുറം കലക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അരീക്കോട് എസ് ഐ സി വി ബിബിൻ മഫ്ടിയിൽ ബൈക്കിലെത്തിയാണ് പ്രതികളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

പിടിയിലായവർ പോലീസിൻ്റെ കണ്ണ് വെട്ടിച്ച് പുഴയിൽ ചാടി നീന്തിയെങ്കിലും പോലീസ് ബോട്ടിലെത്തി കീഴ്പ്പെടുത്തുകയായിരുന്നു.  ഒരു മാസം മുമ്പ് കടവിലേക്കുള്ള വഴി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പോലീസ് കുഴിയെടുത്ത് അടച്ചെങ്കിലും പിറ്റേ ദിവസം തന്നെ കോറിവേസ്റ്റ് ഉപയോഗിച്ച് നികത്തി മണലെടുപ്പ് ആരംഭിച്ചിരുന്നു. ഒട്ടേറെ  തോണികളും ബോട്ടുകളും ഇതേ കടവിൽ നിന്ന് പോലീസ് പിടികൂടി നശിപ്പിച്ചിട്ടുണ്ട്.