പെരുമ്പാവൂർ കാരികോടിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അസം സ്വദേശി മഹിബുള്ളയാണ് മരിച്ചത് . ഒപ്പം താമസിച്ചിരുന്ന പങ്കജ് മണ്ഡലിനെ കാണാനില്ല. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ കാരിക്കോട്ടില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനിലവീടിന്റെ മുകളിലെ നിലയിലാണ് മഹിബുളളയുടെ മൃതദേഹം കണ്ടെത്തിയത് .
ഇവിടെയുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു. രണ്ടുദിവസം മുമ്പ് ജോലികഴിഞ്ഞ് മടങ്ങിയ ഇയാളെ പിന്നീട് കാണാനില്ലായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതോടെയാണ് നാട്ടുകാരും കെടിടത്തിന്റെ താഴെ തമാസിച്ചിരുന്നവരും പരിശോധന നടത്തിയത് .
മുറിക്കുള്ളില്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം . ചെവിക്ക് പിന്നിലായി രക്തം വാര്‍ന്നൊഴുകിയിരുന്നു. തലയ്ക്ക് അടിയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം . അടിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിയും സമീപത്തു നിന്ന് കണ്ടെത്തിയതിട്ടുണ്ട് . അസമില്‍ നിന്ന് തന്നെയുള്ള പങ്കജ് മണ്ഡലാണ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നത് . രണ്ടുദിവസമായി ഇയാളെയും കാണാനില്ല . പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു . മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി