ചിട്ടിയുടെ പേരിൽ കോടി പിരിച്ചെടുത്തു; പണവുമായി ഉടമകൾ മുങ്ങി

ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള ടി.എന്‍.ടി ചിട്ടിക്കമ്പനിയില്‍ പണം നിക്ഷേപിച്ച തൃശൂര്‍ ജില്ലയിലെ 600 പേര്‍ വഞ്ചിക്കപ്പെട്ടു. പിരിച്ചെടുത്ത കോടികളുടെ ചിട്ടി പണവുമായി ഉടമകള്‍ മുങ്ങി. 

നാല്‍പതു ശാഖകള്‍. നൂറുകണക്കിനു കലക്ഷന്‍ ഏജന്‍റുമാര്‍. ടി.എന്‍.ടി. ചിട്ടിക്കമ്പനിയുടെ ഡയറക്ടര്‍മാരായ പതിനൊന്നു പേരും. ചിട്ടി ലേലത്തില്‍ പിടിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. ഇടപാടുകാര്‍ വിവിധ ശാഖകളില്‍ പരാതിയുമായി പ്രവഹിച്ചതോടെ ഉടമകള്‍ മുങ്ങി. രാം ജോതി എന്ന പേരില്‍ മറ്റൊരു കമ്പനി തുടങ്ങിയ ശേഷം പണം ഈ കമ്പനിയിലേക്ക് മാറ്റിയെന്നാണ് ഇടപാടുകാര്‍ പറയുന്നത്. ജില്ലയിലാകെ നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ അനുഗ്രഹ എന്ന പേരില്‍ ചിട്ടിക്കമ്പനി നടത്തി പൊളിഞ്ഞിരുന്നു. ഇക്കൂട്ടര്‍തന്നെയാണ് ടി.എന്‍.ടിയെന്ന പേരില്‍ പുതിയ ചിട്ടിക്കമ്പനി തുടങ്ങിയത്. ആസൂത്രിതമായി ഉടമകള്‍ മുങ്ങിയെന്നാണ് പരാതി.

ഉടമകളുടെ വീടുകള്‍ പൂട്ടിയിട്ട നിലയിലാണ്. ഫോണുകള്‍ സ്വിച്ച് ഓഫും. കലക്ഷന്‍ ഏജന്റുമാരും പൊറുതിമുട്ടി. ഇടപാടുകാര്‍ ഏജന്റുമാരോടാണ് സങ്കടങ്ങള്‍ പറയുന്നത്. വഞ്ചനാക്കേസില്‍ ഉടമകളെ പ്രതി ചേര്‍ത്തു. ഇവര്‍ക്കെതിരെ ലുക്കഔട്ട് നോട്ടിസ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് പൊലീസ്.