ഇടുക്കി അടിമാലി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം സാമൂഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തതായി പരാതി. വിനോദ സഞ്ചാരികളടക്കം സ്ഥിരമായി വാഹനം പാര്‍ക്ക് ചെയ്യുന്നിടത്താണ് ആക്രമണം. പൊലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്കാണ് ആക്രമണം നടന്നത്. അടിമാലി ടൗണില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്തായിരുന്ന കാര്‍ നിർത്തിയിട്ടിരുന്നത്. തോക്കുപാറ സ്വദേശിയായ രാജേഷിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ 5 മാസമായി അടിമാലിയില്‍ ബാങ്കിന് പിറകിലുള്ള വാടക വീട്ടില്‍ കുടുംബസമേതം താമസിച്ച് വരികയായിരുന്നു രാജേഷ്. വീട്ടുമുറ്റത്തേക്ക് റോഡില്ലാത്തിനാല്‍ ദേശീയപാതയോരത്താണ് വാഹനം നിര്‍ത്തിയിടുന്നത്. രാത്രി ഒരുമണിയോടെ സമീപത്തെ ബാങ്കിലുള്ള സുരക്ഷ ജീവനക്കാരന്‍ വാഹനം അജ്ഞാതര്‍ തല്ലി തകര്‍ത്തുവെന്ന് രാജേഷിനെ അറിയിക്കുകയായിരുന്നു.
ആക്രമണത്തിനുപയോഗിച്ചതെന്ന് കരുതുന്ന കരിങ്കല്‍ കക്ഷണം വാഹനത്തിനു സമീപത്തു നിന്നും കണ്ടുകിട്ടി. ശബ്ദം കേട്ട് ബാങ്കിലെ സുരക്ഷ ജീവനക്കാരന്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ ഒാടി രക്ഷപെട്ടു.