രോഗിയെ കാണാന്‍ അനുവദിച്ചില്ല; ആശുപത്രിയിൽ അതിക്രമം; പരുക്ക്

ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ അക്രമം. അത്യാഹിത വിഭാഗത്തിലുള്ള രോഗിയെ കാണാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് അക്രമം നടത്തിയത്. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരുടെ കൈ ഒടിഞ്ഞു. 

വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. ഒരു രോഗിയുമായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതായിരുന്നു പതിനഞ്ചംഗ സംഘം. രോഗിയെ അത്യാഹിത വിഭാഗത്തിേലക്ക് മാറ്റിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. രോഗിയെ കാണാന്‍ അനുവദിക്കണമെന്ന് കൂടെയുള്ളവര്‍ ആവശ്യപ്പെട്ടു. എല്ലാവരേയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ പറ‍ഞ്ഞു. ഇതോടെ, അക്രമമായി. മൂന്നു സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഓക്സിജന്‍ ട്രോളി തള്ളിയിട്ടു. ഫോണ്‍ എറിഞ്ഞുടച്ചു. നോട്ടിസ് ബോര്‍ഡും നശിപ്പിച്ചു. രോഗിയെ പിന്നീട്, തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ചാലക്കുടി പൊലീസ് കേസെടുത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.