12 വർഷങ്ങൾക്ക് മുൻപ് അമ്മയെയും മകളെയും പീഡിപ്പിച്ചു കൊന്നു; രണ്ടാം പ്രതിക്ക് വധശിക്ഷ

വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ.  പീരുമേട് സ്വദേശി ജോമോനെ ആണ്  തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി രാജേന്ദ്രന്   2012ല്‍  കോടതി വധശിക്ഷ വിധിച്ചിരുന്നു. 

2007 ഡിസംബർ രണ്ടിന് രാത്രിയായിരുന്നു  നാടിനെ നടുക്കിയ ഇരട്ടക്കൊലപാതം. പീരുമേട് 57-ാം മൈലിൽ  55 വയസുകാരിയും കിടപ്പ് രോഗിയുമായ അമ്മയും 22 വയസുകാരി മകളെയുമാണ് കൊലപ്പെടുത്തിയത്. രണ്ടാം പ്രതി ജോമോന്  വധശിക്ഷയും 50000 രുപ പിഴയും മുപ്പത് വര്‍ഷം തടവുമാണ്  കോടതി വിധിച്ചത്. 

വീടിനുള്ളിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയശേഷം കമ്പിവടി കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. വണ്ടിപ്പെരിയാർ സ്വദേശി  രാജേന്ദ്രനാണ് ഒന്നാം പ്രതി.

കേസിൽ അന്വേഷണം വഴിതെറ്റിക്കാനുള്ള പ്രതികളുടെ നീക്കത്തിന് സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും വിലങ്ങുതടിയായി. കൃത്യത്തിനു ശേഷം തെളിവുകൾ നശിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്. വീട്ടിലെ വസ്‌ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്‌ത ശേഷമാണ് പ്രതികൾ പുറത്തിറങ്ങിയത്.

പ്രതികളായ രാജേന്ദ്രൻ, ജോമോൻ എന്നിവർ സംഭവ ദിവസം സ്‌ഥലത്തുണ്ടായിരുന്നുവെന്നും ഇവരെ കണ്ടെന്നുമുള്ള സാക്ഷിമൊഴികളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലാണ് മോളിയുടെയും നീനുവിന്റെയും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം ചെയ്‌തത്.