കടലാസ് നോട്ട് നൽകി കാഴ്ചക്കുറവുള്ള ലോട്ടറി വില്‍പനക്കാരനെ പറ്റിച്ചു; ക്രൂരം

കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന കടലാസ് നോട്ടുനല്‍കി  കാഴ്ചക്കുറവുള്ള ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ചു. ആലപ്പുഴ അരൂരിലാണ് ഈ കൊടുംക്രൂരത. വഞ്ചിച്ചയാളെ തേടി പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ വേലായുധന്റെ വലതുകൈ ഒടിഞ്ഞു. സ്വാധീനം നഷ്ടപ്പെട്ടു. കാഴ്ചയും കുറവ്. അറുപത്തിയെട്ടുകാരനായ വേലായുധന്‍ ജീവിതം വഴിമുട്ടിയപ്പോഴാണ് ലോട്ടറി വില്‍പന തൊഴിലാക്കിയത്. അരൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇന്നലെയാണ്  ബൈക്കിലെത്തിയ ഒരാള്‍ ലോട്ടറി എടുത്ത്.

24 എണ്ണം വാങ്ങി. 2000 രൂപ പോക്കറ്റില്‍ ഇട്ടുകൊടുത്തു. ബാക്കി തുകയും അയാള്‍ തന്നെ എണ്ണിയെടുത്തു. കടംവാങ്ങിയ ലോട്ടറിപ്പണം തിരിച്ചേല്‍പ്പിക്കാന്‍ മൊത്തവിതരണ കടയില്‍ എത്തിയപ്പോഴാണ് വേലായുധന്‍ അക്കാര്യം അറിയുന്നത്. ലോട്ടറി വാങ്ങിയാള്‍ പോക്കറ്റില്‍ ഇട്ടത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കടലാസ് നോട്ട്. ഇതൊന്നും പോരാഞ്ഞ് വേലായുധന്റെ പോക്കറ്റില്‍നിന്ന് അയാള്‍ കവര്‍ന്നത് 1800 രൂപ. കരയുകയല്ലാതെ ഈ പാവം ലോട്ടറിവില്‍പനക്കാരന് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല

ചന്ദിരൂര്‍ സ്വദേശിയായ വേലായുധന്റെ ഭാര്യയ്ക്കും കാഴ്ചശക്തി തീരേയില്ല. ഏകമകന്‍ വാഹനാപകടത്തെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഈ നിര്‍ധന കുടുംബത്തെയാണ് ലോട്ടറി വാങ്ങാനെത്തിയാള്‍ ക്രൂരമായി കബളിപ്പിച്ചത്....