തിരുവോണം ബംപര്‍; 25 ലക്ഷം വിറ്റു; 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ്

തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പന 25 ലക്ഷമായി. ആദ്യഘട്ടത്തില്‍ അച്ചടിച്ച ടിക്കറ്റുകള്‍ തീരാറായ സാഹചര്യത്തില്‍ 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാന്‍ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു. വില്‍പന ഊര്‍ജിതമാക്കാന്‍ വരും ദിവസങ്ങളില്‍ പുതിയ പ്രചാരണപരിപാടികള്‍ തയ്യാറാക്കി.

ഒരുമാസം മുമ്പാണ് തിരുവോണം ബംപര്‍ വില്‍പന തുടങ്ങിയത്. ഇതുവരെ വിറ്റത് 25 ലക്ഷം ടിക്കറ്റുകള്‍. ആദ്യഘട്ടത്തില്‍ അച്ചടിച്ചത് 30 ലക്ഷം ടിക്കറ്റുകളാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വില്‍പനയാണ് ഇത്തവണ നടക്കുന്നതെന്ന് ഭാഗ്യക്കുറി വകുപ്പ് പറയുന്നു. അടുത്തമാസം ആദ്യത്തോടെ ടിക്കറ്റ് വില്‍പന കുതിച്ചുയരുമെന്നാണ് പ്രതീക്ഷ. എല്ലാ വര്‍ഷവും ഓണദിവസങ്ങളില്‍ ടിക്കറ്റ് വില്‍പന കുതിച്ചുയരാറുണ്ട്. നറുക്കെടുപ്പിന് ഇനി ഒരു മാസം കൂടിയുണ്ട്. ഈ സാഹചര്യത്തിലാണ് 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാന്‍ തീരുമാനിച്ചത്. 

ഇത്തവണ 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 12 കോടിയായിരുന്നു ഒന്നാം സമ്മാനം. അന്ന് 54 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. ഇത്തവണയും അത്രയും ടിക്കറ്റുകളെങ്കിലും വില്‍ക്കുമെന്നാണ് ഭാഗ്യക്കുറിവകുപ്പ് പ്രതീക്ഷിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാന്‍ അനുമതിയുണ്ട്.