മരുന്ന് വാങ്ങി മിച്ചം വന്ന കാശിന് ലോട്ടറിയെടുത്തു; അടിച്ചത് 70 ലക്ഷം..!

അസുഖബാധിതനായ അച്ഛനു മരുന്നു വാങ്ങാനാണ് മാനന്തവാടിയിൽ സുനീഷ് പോയത്. മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്ക് കേരള സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് എടുത്തു‌. അച്ഛനെ ഏൽപിച്ച ആ ടിക്കറ്റിനാണ് നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം അടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് കോറോം മൊട്ടമ്മൽ കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകൻ സുനീഷും കുടുംബവും. 

കഴിഞ്ഞ 30നാണ് ലോട്ടറിയടിച്ചത്. ഇതറിഞ്ഞു ചന്ദ്രൻ ടിക്കറ്റ് ഭദ്രമായി സൂക്ഷിച്ചു. പിന്നീട് അയൽവാസിയുടെ സഹായത്തോടെ ടിക്കറ്റ് കനറാ ബാങ്ക് കോറാം ശാഖയിൽ ഏൽപിച്ചു. കയറിക്കിടക്കാൻ ചോരാത്ത വീടുപണിയണമെന്നും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നുമാണ് കുടുംബത്തിന്റെ ആഗ്രഹം. ചന്ദ്രനും കുടുംബത്തിനും പഞ്ചായത്തിൽ നിന്നു പാസായ വീടിന്റെ പണി തുടങ്ങിയിട്ടു മൂന്നു വർഷമായി. 

കരാറുകാരൻ പണിപൂർത്തിയാകാത്തതിനാൽ മൂന്നു തവണ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനോടു ചേർന്നുള്ള ഷെഡും ചോർന്നൊലിച്ചതോടെ കുടുംബ വീടായ മൊട്ടമ്മൽ കോളനിയിലേക്ക് താമസം മാറുകയായിരുന്നു. ചന്ദ്രനും ഭാര്യ മോളിയും അഞ്ചു മക്കളും അമ്മയും രണ്ടു ഭാര്യാസഹോദരിമാരും ഉൾപ്പെടെ 10 പേരാണ് ഈ കൊച്ചു വീട്ടിൽ കഴിയുന്നത്.