നിര്‍മാണ തൊഴിലാളിയുടെ മരണത്തിൽ രണ്ടു പേർ അറസ്റ്റിൽ

വയനാട് മാനന്തവാടി തോണിച്ചാലിലെ നിര്‍മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി അനന്ദ ലോഹാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാജു ലോഹാര്‍, സൂരജ് ലോഹാര്‍ എന്നിവരാണ് അറസ്റ്റിലായത്.  വാക്കേറ്റമാണ്  കൊലപാതകത്തിലെത്തിയത്.

നവംബര്‍ 11 രാത്രിയിലാണ് നിര്‍മ്മാണ തൊഴിലാളിയായ  അനന്ദ ലോഹാര്‍ തലക്കടിയേറ്റ് മരിക്കുന്നത്. സുഹൃത്തുക്കളായ രാജു ലോഹാര്‍ സഹോദരന്‍ സൂരജ് ലോഹാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയാകുകയും, പിന്നീടത് കൊലപാതകത്തിലേക്കെത്തുകയുമായിരുന്നു. സംഭവദിവസം പ്രതി സൂരജ് ലോഹാറിനെ  മുറിവുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സൂരജിന്റെ സഹോദരനായ രാജു ലോഹാറിന്റെ അടിയേറ്റാണ് അനന്ദ ലോഹാര്‍ മരിച്ചതെന്ന് തെളിയുകയായിരുന്നു. മൂവരും തമ്മില്‍ ഇടക്കിടയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നതായും നാട്ടുകാര്‍ക്ക് ഇവര്‍ ശല്ല്യക്കാരായി തീര്‍ന്നതായും പരാതികളുണ്ട്. ഇരുവരേയും രാത്രിയോടെ കോടതിയില്‍ ഹാജരാക്കി. അനന്ദ ലോഹാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.