കൊല്ലത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ ഒന്‍പതാം ക്ലാസുകാരനേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി കേസ് ഇല്ലാതാക്കാന്‍ പ്രതികളുെട നീക്കം. ശല്യം സഹിക്ക വയ്യാതെ കുട്ടിയുടെ കുടുംബം നാടുവിട്ടതോടെ മാതൃസഹോദരനെ കള്ളക്കേസില്‍ കുടുക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനിടെ കൂടുതല്‍ പേര്‍ കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കി.
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ ഒന്‍പതുവയസുകാരന്റെ അമ്മാവന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് പ്രതികള്‍ നടത്തിയ ഭീഷണിയുടെ സംപ്രേഷണ യോഗ്യമായ ഭാഗമാണ് കേട്ടത്. പരാതി നല്‍കിയ അന്നുമുതല്‍ തുടങ്ങിയതാണ് ഈ ഭീഷണി. നിരന്തര ശല്യത്തെ തുടര്‍ന്ന് സ്ത്രീകള്‍ മാത്രമുള്ള കുട്ടിയുടെ കുടുംബം വീടും നാടും ഉപേക്ഷിച്ചു. പ്രതികളെ ഭയന്ന് സ്കൂളില്‍ പോകാന്‍ പോലും കുട്ടിക്ക് പേടിയാണ്.
ജൂലൈയിലാണ് അശ്ലീല വീഡിയോ കാണിച്ച് ഒന്‍പതു വയസുകാരനെ അയല്‍വാസികളായ വിദ്യാര്‍ഥികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പ്രായപൂർത്തിയാകാത്ത അയൽവാസികളായ മൂന്നു പേരെ പൊലീസ് പിടികൂടിയിരുന്നു. ഒബ്സർവേഷൻ ഹോമിലേക്ക് അയച്ച മൂവരെയും പിന്നീടു ജാമ്യത്തിൽ വിട്ടു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം തുടങ്ങിയത്. അതേ സമയം കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ വീണ്ടും കുട്ടിയുടെ മൊഴിയെടുത്തു.