കറങ്ങിനടന്നു മോഷണം: യുവാവും സഹോദീഭര്‍ത്താവും പിടിയില്‍

കറങ്ങിനടന്നു മോഷണം നടത്തുന്ന യുവാവും സഹോദീഭര്‍ത്താവും പിടിയില്‍. കോഴിക്കോട് താമരശേരി പൊലീസാണ് നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഈങ്ങാപ്പുഴ സ്വദേശിയെയും സഹോദരീഭര്‍ത്താവിനെയും പിടികൂടിയത്

താമരശേരി കാരാടിയിലെ പെട്രോള്‍ പമ്പിലെ മോഷണത്തെ കുറിച്ചുള്ള അന്വേഷണമാണ് നിരവധി കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കുന്ന അറസ്റ്റിലേക്ക് എത്തിയത്.

പമ്പിലെ സി.സി.ടി.വി കാമറകളില്‍  പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈങ്ങാപ്പുഴ സ്വദേശി  കക്കാട് പുതുപറമ്പില്‍ ഷഹനാദിനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ സമീപകാലങ്ങളില്‍ താമരശേരിയിലും പരിസരങ്ങളിലുമായി  ഉണ്ടായ നിരവധി മോഷണങ്ങള്‍ സമ്മതിക്കുകയായിരുന്നു.

ഒറ്റയ്ക്കായിരുന്നില്ല ഷഹനാദിന്റെ ഓപ്പറേഷന്‍സ്. സ്വന്തം സഹോദരീഭര്‍ത്താവാണ് മോഷണങ്ങളിലും കൂട്ടാളി.മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍ക്കോട് ഹോസ്ദുര്‍ഗ് പുള്ളൂര്‍പീടിക നസീമ കോട്ടേഴ്‌സില്‍ താമസിക്കുന്ന അലാവുദ്ദീനെന്നയാളെ പിന്നീട് പൊലീസ് പിടികൂടി

താമരശ്ശേരി പുതിയ ബസ്റ്റാന്റിലെ കമ്പ്യൂട്ടര്‍ സ്ഥാപനം കുത്തിത്തുറന്ന്  ലാപ്‌ടോപ്പും  പണവും കവര്‍ന്നത് ഇരുവരും ചേര്‍ന്നായിരുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്തെ സ്റ്റുഡിയോയില്‍ നിന്ന് കാമറയും ലാപ്ടോപും കവര്‍ന്നതും ഇവര്‍ സമ്മതിച്ചു. മുക്കത്തെ മൊബൈല്‍ ഫോണ്‍ കടയില്‍ നടന്ന മോഷണവും ഇരുവരും ചേര്‍ന്ന് നടത്തിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്.