സ്വഭാവികമരണം എന്നുവിധിയെഴുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ നടുക്കത്തിലാണ് തലസ്ഥാനം. മാനസിക വിഭ്രാന്തിയുള്ള വിഴിഞ്ഞം സ്വദേശി വിനു എന്ന യുവാവിനെ ഇൗ മാസം രണ്ടാം തീയതിയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിനുവിന് രോഗം കൂടുമ്പോള്‍ അമ്മയെയും സഹോദരിയെയുമടക്കം ഉപദ്രവിക്കുക പതിവായിരുന്നു. ഇതേ തുടര്‍ന്ന് അമ്മയും സഹോദരിയും മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിതുടങ്ങിയ നിലയില്‍ വിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ നാട്ടുകാര്‍ സമാന്തരമായി നടത്തിയ അന്വഷണത്തില്‍ വിനുവിന്റെ അമ്മയും സഹോദരിയും സഹോദരീ ഭര്‍ത്താവും േചര്‍ന്ന് നടത്തിയ കൊലപാതകം ആണെന്ന് കണ്ടെത്തി. സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് വിഴിഞ്ഞം തീരത്തു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
വിഴിഞ്ഞം അടിമലത്തുറ വിനിത ഹൗസില്‍ പരേതനായ വിന്‍സന്റിന്റെയും നിര്‍മലയുടെയും മകൻ വിനു ഏറെ നാള്‍ ഗള്‍ഫിലായിരുന്നു. തിരിച്ചെത്തിയശേഷം മാനസിക വിഭ്രാന്ത്രി പ്രകടിപ്പിച്ചിരുന്നു. അമ്മയെയും സഹോദരിയെയും പലതവണ ശാരീരികമായി ഉപദ്രവിച്ചു. സഹോദരിയുടെ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീടിനു തീവയ്ക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ മറ്റൊരു വീട്ടിലേക്കു താമസം മാറി. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വിനുവിന് നാട്ടുകാരില്‍ ചിലരാണ് ഭക്ഷണം നല്‍കിയിരുന്നത്. വീട്ടില്‍നിന്നു ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വിനുവിന്റെ മൃതശരീരം കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹം അഴുകിയതിനാല്‍ കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ല. ഹൃദയത്തില്‍ ബ്ലോക്കുകളുണ്ടായിരുന്നെന്നും മരണകാരണം ഹൃദയാഘാതം ആകാമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. അതോടെ കേസ് അന്വേഷണം നിലച്ചു. എന്നാല്‍ അത് അപ്പാടെ വിശ്വസിക്കാന്‍ നാട്ടുകാര്‍ തയാറായിരുന്നില്ല.
മരണം നടന്ന ദിവസം വിനുവും സഹോദരീ ഭര്‍ത്താവ് ജോയിയും തമ്മിൽ തുറയില്‍വച്ച് വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. അന്നു ജോയിയുടെ കൂടെയുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി ജിജിനെ നാട്ടുകാര്‍ വിവരങ്ങളറിയാന്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വിനു മരിച്ച ദിവസം രാത്രി വീട്ടില്‍നിന്നു ബഹളം കേട്ടെങ്കിലും പതിവു ബഹളമാണെന്നു കരുതി നാട്ടുകാര്‍ അവഗണിക്കുകയായിരുന്നു. ജിജിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ നാട്ടുകാരുടെ സംശയങ്ങളും ബലപ്പെട്ടു. കൊലപാതകം നടക്കുന്നതിനു തലേദിവസം വിനുവിന്റെ അളിയന്‍ ജോയിയോടൊപ്പം നാലു പേരെ കണ്ടെന്ന വിവരം ലഭിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ രഹസ്യമായി അന്വേഷണമാരംഭിച്ചു. വിനുവിനെ മര്‍ദിച്ച യുവാവിനെ അന്വേഷിച്ച് പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. 21ന് വൈകിട്ട് ജിജിന്‍ ചപ്പാത്ത് ജംക്‌ഷനിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ചു ജിജിനെ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയിലായിരുന്ന ജിജിൻ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ‘വിനുവിന്റെത് സ്വഭാവിക മരണമില്ല, കൊലപാതകമാണ്’. ഇൗ ഏറ്റുപറച്ചില്‍ നാട്ടുാകാര്‍ മൈാബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് എത്തിച്ചുകൊടുത്തു. ഒടുവില്‍ അറസ്റ്റ്.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങളിങ്ങനെ..
തന്റെ രണ്ടര വയസ്സുള്ള മകളെ വിനു കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വിരോധത്തിലായിരുന്നു സഹോദരിയുടെ ഭര്‍ത്താവ് ജോയി. ജോയി ഗള്‍ഫിലായിരിക്കെ മാതാവിനെയും സഹോദരിയെയും കുഞ്ഞിനെയും വിനു ഉപദ്രവിച്ചിരുന്നു. വീടിനു തീവയ്ക്കാനും ശ്രമിച്ചു. ഇതേത്തുടര്‍ന്നു ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ ജോയി ഭാര്യയെയും അമ്മയെയും മകളെയും കൂട്ടി മറ്റൊരു വീട്ടിലേക്കു മാറി. എന്നാല്‍ ജോയിയുടെ പക അവസാനിച്ചിരുന്നില്ല. പിന്നെയും വിനുവുമായി തര്‍ക്കങ്ങളുണ്ടായതോടെ കൊല്ലാന്‍ തീരുമാനിച്ചു. വിഷം നല്‍കി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. വിനുവിന്റെ അമ്മയും സഹോദരിയും പിന്തുണച്ചു. പിന്നീട് ജോയി തന്റെ ബന്ധുവായ ജിജിനോടു വിവരങ്ങള്‍ പറഞ്ഞു. ജിജിന്‍ സുഹൃത്തുക്കളെയും കൂട്ടി. ഇവര്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടടുത്ത പാര്‍ക്കിങ് കേന്ദ്രത്തിലും അടിമലത്തുറ തീരത്തെ പാറപ്പുറത്തും സംഘടിച്ച് കൃത്യം ആസൂത്രണം ചെയ്തു. തുടര്‍ന്ന്, രാത്രിയില്‍ വിനു താമസിക്കുന്ന വീട്ടിലെത്തി ഉറങ്ങിക്കിടന്ന യുവാവിന്റെ തല ബീയര്‍ കുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ചു. പിന്നീടു തോര്‍ത്തുകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയശേഷം 11.30 ഓടെ സംഘം മടങ്ങി.
കൊലപാതകം നടത്തിയശേഷം മുഖ്യപ്രതി ജോയി ഭാര്യയും വിനുവിന്റെ സഹാദരിയുമായ വിനിതയെ വിളിച്ചു വിവരം പറഞ്ഞു. ‘എടീ, അവന്‍ തീർന്നു’ എന്നായിരുന്നു സന്ദേശമെന്നു പൊലീസ് പറയുന്നു. തീര്‍ന്നെങ്കില്‍ എവിടെയെങ്കിലു മറവു ചെയ്യാനായിരുന്നു ഭാര്യയുടെ മറുപടി. ചുട്ടുകളയാനാണ് വിനുവിന്റെ അമ്മ പറഞ്ഞത്. അടിമലത്തുറ സ്വദേശി ജോയി (33), പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്ലക്സൻ (24), തെന്നൂര്‍ക്കോണം പിറവിളാകം സ്വദേശി ജിജിന്‍ (20), ചൊവ്വര സ്വദേശികളായ സജീവ് (24), കൃഷ്ണ എന്നു വിളിക്കുന്ന ഹരീഷ് (21), ബിനുവിന്റെ മാതാവ് അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം താമസിക്കുന്ന നിര്‍മല (44), സഹോദരി വിനിത (24) എന്നിവരെയാണ് വിഴിഞ്ഞം സിഐ എന്‍. ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു െചയ്തത്. മാതാവിനും സഹോദരിക്കും പ്രതികളിലൊരാളായ ഹരീഷിനും കൃത്യത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും സ്ത്രീകള്‍ ഇരുവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു പൊലീസ് പറഞ്ഞു. ഹരീഷിന്റെ ഫോണിലൂടെയാണ് കൃത്യം ആസൂത്രണം ചെയ്തത്. ശാസ്ത്രീയ തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു.