മാവേലിക്കരയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ദമ്പതികള്‍ മരിച്ചു

ആലപ്പുഴ മാവേലിക്കരയില്‍ അതിര്‍ത്തിതര്‍ക്കത്തിനിടെ അയല്‍വാസിയുടെ വെട്ടേറ്റ് ദമ്പതികള്‍ മരിച്ചു. പല്ലാരിമംഗലം ദേവുഭവനത്തില്‍ ബിജുവും ഭാര്യ കലയുമാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി സുധീഷ് പൊലീസിന്റെ പിടിയിലായി. 

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബിജു വിറ്റ സ്ഥലത്താണ് സുധീഷ് താമസിച്ചിരുന്നത്. അയല്‍വാസികളായ ഇരുകുടുംബങ്ങളും തമ്മില്‍ അതിര്‍ത്തിതര്‍ക്കം നിലനിന്നിരുന്നു. ഇതുസംബന്ധിച്ച വാക്കേറ്റത്തിനിടെയാണ് വെട്ടിയും ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചും സുധീഷ് ദമ്പതികളെ കൊന്നത്. വാക്കേറ്റത്തിനിടെ സുധീഷ് ബിജുവിനെ ആക്രമിച്ചു. ഇതുകണ്ട് തടയാനെത്തിയ കലയെയും ഇരുന്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. ബിജുവിന്റെയും കലയുടെയും അഞ്ചുവയസുകാരനായ കുട്ടിയുടെ മുന്നിലിട്ടാണ് ഇരുവരെയും ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സുധീഷ് രക്ഷപെട്ടു.

സംഭവസ്ഥലത്തും ബിജു ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആക്രമണത്തിന് പിന്നാലെ ഓടിരക്ഷപെട്ട സുധീഷിനെ ഒരു മണിക്കൂറിനുള്ളിൽ മാവേലിക്കര സി.ഐ. പി.ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.