കൊല്ലം പുത്തൂരില്‍ നവജാതശിശുവിനെ കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ കുഞ്ഞിന്റെ അമ്മയും അച്ഛനും അറസ്റ്റില്‍. പുത്തൂര്‍ സ്വദേശി അമ്പിളി, ഭര്‍ത്താവ് മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടി ഉടൻ വേണ്ട എന്ന തീരുമാനമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് അമ്പിളി പൊലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ പൊലീസ് കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. കുട്ടി ഉടനേ വേണ്ട എന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കുഞ്ഞ് ഉടന്‍ വേണമെന്ന് താല്പര്യമില്ലാത്തതിനാല്‍ ഗര്‍ഭഛിദ്രത്തിനുള്ള വഴി നോക്കി. അതു നടക്കാതെ വന്നതോടെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ അമ്പിളിയുടെ ഭര്‍ത്താവിന് പങ്കില്ലെന്ന് ആദ്യം കരുതിയെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിന്റെ പങ്ക് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. അമ്മ ഉഷയുടെ സഹായത്തോടെയാണ് അമ്പിളി പ്രസവിച്ചത്. തുടര്‍ന്ന് അമ്പിളി തന്നെയാണ് കുഞ്ഞിനെ നെഞ്ചിലിടിച്ച് കൊലപ്പെടുത്തി ഉപേക്ഷിച്ചത്.
ഗര്‍ഭിണിയാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണോ എന്ന് അന്വേഷിച്ച സമീപവാസികളോട് അല്ലെന്നായിരുന്നു മറുപടി. നാട്ടുകാര്‍ കൊടുത്ത സൂചനകളാണ് പ്രതികളെ കുടുക്കിയത്. അമ്പിളിയുടെ അമ്മ ഉഷയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായിട്ടില്ല.