ഭാര്യയെ കെട്ടിത്തൂക്കിയിട്ട് തല്ലി; വിഡിയോ ഭാര്യവീട്ടുകാര്‍ക്ക് അയച്ചു: ക്രൂരത

വടക്കേ ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരതകൾ തുടർക്കഥകളാകുന്നു. കഠ്​വ, ഉന്നാവ സംഭവങ്ങൾ രാജ്യത്ത് വൻ പ്രതിഷേധം ഉണ്ടാക്കുമ്പോഴാണ് യുപിയിൽ നിന്ന് മറ്റൊരു കൊടും ക്രൂരത കൂടി റിപ്പോർട്ട് ചെയ്യുന്നത്. ഭാര്യയെ വീടിനുള്ളിൽ ഫാനിൽ കെട്ടിയിട്ട് അതിക്രൂരമായി ഭർത്താവ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീധനത്തിന്റെ ബാക്കി നൽകാത്തതിനാണ് യുവതിയോട് ഭർത്താവിന്റെ ക്രൂരത. സീലിങ്ങില്‍ കെട്ടിത്തൂക്കിയിട്ട് ബെൽറ്റ് ഉപയോഗിച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഭർത്താവ് തന്നെയാണ് ചിത്രീകരിച്ച് ഭാര്യയുടെ സഹോദരന് അയച്ചുകൊടുത്തത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.

ഭാര്യയുടെ വീട്ടുകാരിൽ നിന്ന് 50,000 രൂപ ഇയാൾ ചോദിച്ചിരുന്നു. എന്നാൽ നിസഹായരായ ഭാര്യ വീട്ടുകാർക്ക് ഇൗ തുക നൽകാനായില്ല. ഇതേ ചൊല്ലി നിരന്തരം മർദനവും ഭീഷണിയും പതിവായിരുന്നു. ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കൈകൾ കെട്ടിയിട്ട ശേഷമായിരുന്നു മർദനം. മൂന്നു നാലു മണിക്കൂറിലേറെ ബെൽറ്റ് ഉപയോഗിച്ച് മർദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബോധം മറയുംവരെ മർദിച്ചിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത യുവതി പൊട്ടികരഞ്ഞുകൊണ്ടാണ് ക്രൂരപീഡനങ്ങളുടെ കാര്യങ്ങൾ വിവരിച്ചത്. 

ഭാര്യയുടെ വീട്ടുകാർക്ക് അയച്ചുനൽകിയ മർദന വിഡിയോ പുറത്തായതോടെയാണ് വിവരം പുറത്തറിയുന്നത്. ഭർത്താവിനെതിരെ സ്ത്രീധന പീഡനം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു.