ബെംഗളൂരുവില്‍ മലയാളിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവര്‍ന്നു

ബെംഗളൂരുവില്‍ മലയാളിക്കുനേരെ വീണ്ടും ആക്രമണം. കലാശിപ്പാളയത്ത് ബസിറങ്ങി നടന്നുപോയയാളെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവര്‍ന്നു. കതിരൂര്‍ സ്വദേശി സിദ്ദിഖിനു നേരെയാണ് ആക്രമണമുണ്ടായത്.‌‌‌‌

പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. കലാശിപ്പാളയത്ത് ബസിങ്ങിയതിനുശേഷം ഫുട്പാത്തിലൂടെ നടക്കുന്നതിനിടയിലാണ് ആയുധധാരികളായ മൂന്നുപേര്‍ സിദ്ദിഖിനു നേരെ ചാടിവീണത്. രക്ഷപെടാന്‍ നടത്തിയ മല്‍പിടുത്തത്തിനിടെ സിദ്ദിഖിന് മര്‍ദനമേറ്റു.  കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തശേഷം വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. ആക്രമണത്തില്‍ സിദ്ദിഖിന്റെ വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റു.

തിരക്കുള്ള സമയത്താണ് ആക്രമണം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനുമാത്രമാണ് കേസെടുക്കാന്‍ തയ്യാറായത്. കലാശിപ്പാളയം പൊലീസ് സ്റ്റേഷനു നൂറുമീറ്റര്‍ ചുറ്റളവില്‍ നടന്ന ആക്രമണത്തെപറ്റി ആവര്‍ത്തിച്ചു പറഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് മോശം പ്രതികരണമാണുണ്ടായതെന്നും ആക്ഷേപമുണ്ട്.

മറ്റുസ്ഥലങ്ങളില്‍ നിന്നും കലാശിപ്പാളയം ബസ്റ്റാന്‍ഡില്‍ വന്നിറങ്ങുന്നവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാവുകയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണെമെന്നാണ് ജനങ്ങളുടെ ആവശ്യം.