ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസുകൾ തടഞ്ഞുനിർത്തി വൻ കവർച്ച

കര്‍ണാടകയിലെ ശ്രീരംഗപട്ടണത്ത് സ്വകാര്യ ബസുകള്‍ തടഞ്ഞുനിര്‍ത്തി വന്‍കവര്‍ച്ച. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വര്‍ഷം കെഎസ്ആര്‍ടിസി  കൊള്ളയടിയ്ക്കപ്പെട്ട അതേ റൂട്ടില്‍ തന്നെയാണ് സംഭവം.

ബെംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസുകൾക്ക് നേരെയാണ്  ആക്രമണമുണ്ടായത്. ശ്രീരംഗപട്ടണം മൈസൂരു റൂട്ടിലുള്ള എല്‍വാലയിലെത്തിയപ്പോളാണ് മുഖത്ത് ചായംപൂശിയ ഇരുപതുപേരടങ്ങുന്നസംഘം മാരകായുധങ്ങളുമായി ബസുകള്‍ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് ഡ്രൈവര്‍മാരുടെ കഴുത്തില്‍ കത്തിവച്ചതിനുശേഷം കൈവശമുണ്ടായിരുന്ന പണം കവര്‍ന്നു. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനു വിസമ്മതിച്ചതോടെയാണ് ആക്രമണമുണ്ടായത്. ഗ്ലാസുകള്‍ തകര്‍ത്ത് യാത്രക്കാരെ ആക്രമിക്കാനും ശ്രമമുണ്ടായി.

കവര്‍ച്ചയ്ക്കൊപ്പംതന്നെ ബസുകളുടെ ഗ്ലാസുകളും ഡോറും സംഘം തല്ലിത്തകര്‍ത്തു.കേരളത്തിലേയ്ക്കുള്ള ബസുകള്‍ തന്നെ തിരഞ്ഞുപിടിച്ചാണ് ആക്രമണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. അക്രമത്തിനെതിരെ പൊലീസില്‍ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

മൈസൂരു-ബെംഗളൂരു ഹൈവേയിൽ കഴിഞ്ഞ വർഷം കെ എസ് ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് ബൈക്കിലെത്തിയ സംഘം കൊള്ളയടിച്ചിരുന്നു. ഈ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതേ റൂട്ടില്‍ തന്നെയാണ് വീണ്ടും സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.