കവിയൂര്‍ പീഡനക്കേസില്‍ പുനരന്വേഷണം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

കവിയൂര്‍ പീഡനക്കേസില്‍ പുനരന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം പരാതിക്കാരന്‍ ടി.പി. നന്ദകുമാറിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.എ. പൗരന്റേയും മൊഴി രേഖപ്പെടുത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസില്‍ പുനരന്വേഷണം നടക്കുന്നത്. 

കവിയൂര്‍ പീഡനക്കേസിലെ ഇര അനഖയുടേത് കൊലപാതകമാണന്നും കുറ്റവാളികളെ കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുനരന്വേഷണം ആരംഭിച്ചത്. കോഴിക്കോട് എത്തി ടി.പി. നന്ദകുമാറില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മനുഷ്യാവകാശ സംഘടനകള്‍ക്ക് വേണ്ടി നേരത്തെ സ്വതന്ത്ര അന്വേഷണം നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ചോദിച്ചറിയാനാണ് പി.എ. പൗരന്റെ മൊഴി രേഖപ്പെടുത്തിയത്. 

സി.ബി.ഐ സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്. അനഘയുടെ മരണവുമായി ബന്ധപ്പെട്ട് നീതി തേടി ഇടപെടല്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരേയും അന്വേഷണം സംഘം നേരില്‍ കാണുന്നുണ്ട്. ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തിയറിയിച്ച് അനഘയുടെ ഇളയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും പുനരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.