പെരിയയിലെ വീട്ടമ്മയെ കൊന്നതാര്?

കാസര്‍കോട് പെരിയയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ആന്വേഷണം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്. കൊല്ലപ്പെട്ട സുബൈദയുടെ ഫോണിലെ ചില നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പൊലീസിന് സൂചനകളില്ല. 

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സുബൈദയുടെ ഫോണിലേയ്ക്ക് വന്ന വിളികള്‍ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. സുബൈദ പുറത്തേയ്ക്ക് വിളിച്ച നമ്പറുകളും, ഫോണില്‍ സേവ് ചെയ്തിരുന്ന ചില നമ്പറുകളും പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സുബൈദയുമായി അടുത്ത് പരിചയമുള്ളവരാണ് കൊലപാതകം നടത്തിയതെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്. കൃത്യം നടത്താനെത്തിയവര്‍ സുബൈദയുടെ അറിവോടെയാണ് വീടിനുള്ളില്‍ പ്രവേശിച്ചത് എന്നും അന്വേഷണസംഘം വിലയിരുത്തുന്നു. സംഭവത്തിന് പിന്നില്‍ രണ്ടുപേരുണ്ടാകാം എന്നാണ് സംശയം. 

ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ വീടിന്റെ വാതിലില്‍ നിന്ന് രണ്ടു വിരലടയാളങ്ങള്‍ ലഭിച്ചു. കൃത്യം നടത്തിയ ശേഷം വാതിലുകള്‍ പുറത്തുനിന്ന് പൂട്ടിയിരുന്നു. മോഷണം നടന്നിട്ടുണ്ടോയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സുബൈദ ആഭരണങ്ങള്‍ ധരിക്കാറുണ്ടെങ്കിലും മൃതദേഹത്തില്‍ ആഭരണങ്ങള്‍ ഇല്ലായിരുന്നു. ആഭരണങ്ങള്‍ മുറിയിലെ അലമാരയില്‍ വച്ച് പൂട്ടിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഈ അലമാര തുറക്കാന്‍ സാധിച്ചിട്ടില്ല. ഇത് തുറന്ന് പരിശോധിച്ചാല്‍ മാത്രമെ മോഷണം സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കു.