കൊച്ചിയിൽ നടന്നത് സിനിമാ സ്റ്റൈൽ കവർച്ച

ഒരേ സ്വഭാവമുളള കുറ്റകൃത്യങ്ങള്‍ പരമ്പരയായി നടക്കുന്നു. എത്ര അന്വേഷിച്ചിട്ടും പൊലീസിന് ഒരു സൂചന പോലും ലഭിക്കുന്നില്ല. കവര്‍ച്ചാ രീതിയും സംഘംചേര്‍ന്നുള്ള ആക്രമണവും പരിശോധിച്ചാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രവുമായി സാമ്യമുണ്ടെന്ന് സംശയിക്കുന്നു. കാര്‍ത്തി നായകനായ തീരന്‍ എന്ന ചിത്രത്തിലും ഇതേരീതിയിലാണ് വീടുകള്‍ കൊള്ളയടിക്കപ്പെടുന്നത്. 

യാതൊരു തെളിവും അവശേഷിപ്പിക്കാതെ വീട്ടുകാരെ ആക്രമിച്ച് പണവുമായി കടന്നുകളയുന്ന അന്യസംസ്ഥാന സംഘം. സിനിമയിലും തൃപ്പൂണിത്തുറയിലും കുറ്റവാളികള്‍ അന്യസംസ്ഥാന സംഘങ്ങള്‍ തന്നെ. സിനിമയാണോ ഇവര്‍ക്ക് ഈ കൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കിയത് എന്നത് മാത്രമാണ് സസ്പെന്‍സാകുന്നത്. 

കാര്‍ത്തി നായകനായെത്തിയ തീരന്‍ എന്ന തമിഴ് ചിത്രം ഒരേ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. കൃത്യമായി തെളിവുകള്‍ അവശേഷിപ്പിക്കാതെ കടന്നുകളയുന്ന ഈ സംഘത്തെ തേടിയുളള പൊലീസിന്റെ സാഹസികയാണ് സിനിമ. 

മോഷണത്തിനായി തിരഞ്ഞെടുക്കുന്ന വീടുകള്‍, മോഷണത്തിന്റെ രീതി, സംഘംചേര്‍ന്നുള്ള ആക്രമണം, എല്ലാത്തിലും സിനിമയും കൊച്ചിയിലെ മോഷണങ്ങളും ഏകദേശം ഒരു പോലെ തന്നെ. കുറ്റവാളികള്‍ക്ക് കൃത്യത്തിലേക്കുളള പ്രേരണ ഈ ചിത്രമാണെന്ന് പറയാനാവില്ലെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഈ ചിത്രവും ചര്‍ച്ചയായേക്കും.