പൊന്നാനിയിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറം പൊന്നാനിയിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കടവനാട് ഹരിഹരമംഗലം സ്വദേശി സുജിത്തിനാണ് വെട്ടേറ്റത്. കൈയ്ക്ക് വെട്ടേറ്റ സുജിത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ നാളെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. 

ഉച്ചക്ക് രണ്ടു മണിക്കാണ് സംഭവം. വെട്ടേറ്റ സിജിത്ത് ഓട്ടോ ഡ്രൈവറാണ്. കുറ്റിപ്പുറത്തേക്ക് സിജിത്തിന്റെ ഓട്ടോയിൽ ഒരാൾ കയറുകയും നരി പറമ്പിൽ ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ഒട്ടോ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം സിജിത്തിനെ ആക്രമിക്കുകയായിരുന്നു. വെട്ട് തടുക്കുന്നതിനിടെയാണ് വലതു കൈപത്തിക്ക് വെട്ടേറ്റത്. ഓട്ടോയിലുണ്ടായിരുന്ന ആൾ കൈയിൽ കരുതിയ ഇരുമ്പ് ദണ്ഡു കൊണ്ട് അടിക്കുകയും ചെയ്തു.സിജിത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.എസ്.ഡി.പി.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. 

സംഭവത്തിൽ പ്രതിഷേധിച്ച് പൊന്നാന്നി നഗരസഭാ പരിധിയിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.