കണ്‍സ്യൂമര്‍ഫെഡില്‍ വകുപ്പുസെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില. അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ സഹകരണ വകുപ്പ് സെക്രട്ടറി നിര്‍ദേശിച്ച ഓഫീസര്‍ മാസങ്ങളായി കൺസ്യൂമർഫെഡില്‍ തുടരുന്നു. ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രദീപ് കുമാറിനെതിരെ നടപടിയെടുക്കാനുള്ള നിര്‍ദേശമാണ് കണ്‍സ്യൂമര്‍ഫെഡ് എംഡി നടപ്പിലാക്കാത്തത്.
കൺസ്യൂമർഫെഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് റജിസ്റ്റർ ചെയ്തിട്ടുള്ള 8 കേസുകളിൽചീഫ് ഓപ്പറേറ്റിങ് ഓഫിർ പ്രദീപ് കുമാര്‍ ഉൾപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രദീപ് കുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി നിർത്താന്‍ 2016 നവംബർ 23ന് വകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം കൺസ്യൂർഫെഡ് എംഡി രാമനുണ്ണിക്ക് ലഭിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. രണ്ടുമാസമായിട്ടും ഉത്തരവ് നടപ്പായില്ലെന്ന് മാത്രമല്ല നടപടിയെടുക്കാതിരിക്കാനുള്ള വിശദീകരണം ഇയാളോട് കണ്‍സ്യൂമര്‍ഫെഡ് തേടുകയും ചെയ്തു.
അനാവശ്യ നടപടിക്രമങ്ങളിലൂടെ വകുപ്പു സെക്രട്ടറിയുടെ ഉത്തരവ് നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതാണ് തന്ത്രം. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റി നിർത്താൻ സർക്കാർ നിർദേശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ക്ക് കഴിഞ്ഞ ഡിസംബര്‍ പതിനാലിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പത്തുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം ഒരുമാസം കഴിഞ്ഞിട്ടും പത്തുദിവസം പൂര്‍ത്തിയായിട്ടില്ല. അതേസമയം ഇതിനോടൊപ്പം തന്നെ നടപടിക്ക് സര്‍ക്കാര്‍ നിർദേശിച്ച കൺസ്യൂമർഫെഡ് ഒപ്പറേഷന്‍ മാനേജരെ ഉടനടി സ്ഥലംമാറ്റുകയും ചെയ്തു.