താമരശ്ശേരി: ലഹരിമരുന്നു നൽകി പീഡിപ്പിച്ച വിദ്യാർഥിനിയുമായി അടുപ്പത്തിലായത് മണിക്കൂറുകൾക്കിടയിലെന്ന് പ്രതി ജിനാഫിന്റെ മൊഴി. കണ്ടുമുട്ടി വൈകാതെ വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോകാൻ കഴിഞ്ഞത് ലഹരി നൽകിയതിനാലാണെന്ന് സംശയമുണ്ട്. കഴിഞ്ഞ 28ന് ഉച്ചയ്ക്ക് കാറിൽ പോകുമ്പോഴാണ് പ്രതി വിദ്യാർഥിനിയെ കണ്ടത്. അന്നു തന്നെ കാറിൽ വയനാട്ടിൽ കൊണ്ടുപോയി.
ഇതിനു ശേഷം 30ന് സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിടാൻ കൂടെ ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഇവർ നെടുമ്പാശ്ശേരിയിൽ എത്തിച്ച സുഹൃത്ത് വിമാനം കിട്ടാതെ മടങ്ങുകയും ചെയ്തു. 30ന് പുലർച്ചെ 1.30 നുള്ള വിമാനം ഉച്ചയ്ക്ക് 1.30ന് ആണെന്നു തെറ്റിദ്ധരിച്ചതാണ് യാത്ര മുടങ്ങാൻ കാരണം. പിന്നീട് സ്പോൺസർ ഇടപെട്ട് പിറ്റേ ദിവസം ടിക്കറ്റ് ശരിയാക്കിയങ്കിലും സാങ്കേതിക കാരണത്താൽ അതും മുടങ്ങി.
ഇതോടെ കൽപറ്റ സ്വദേശിയായ യുവാവ് നാട്ടിലേക്ക് തിരിച്ചുപോയി. വിവരം അറിഞ്ഞ് പൊലീസ് കൽപറ്റയിൽ എത്തി ഈ യുവാവിനെ ചോദ്യം ചെയ്തതോടെ നിർണായക വിവരങ്ങൾ ലഭിച്ചു. കഴിഞ്ഞ ഒന്നിനു രാവിലെ പത്തരയോടെ വിദ്യാർഥിനിയെ ചുരത്തിൽ ഇറക്കി വിട്ട പ്രതി ജിനാഫ് രക്ഷിതാക്കൾ എത്തി കൂട്ടിക്കൊണ്ടുപോകുന്നതു വരെ ചുരത്തിൽ മാറിനിന്നുവെന്നും പൊലീസ് പറയുന്നു.