ചോരക്കുഞ്ഞിന്‍റെ വായിൽ തുണി തിരുകി; ഷാള്‍ മുറുക്കി; അമ്മ വന്നപ്പോള്‍ വലിച്ചെറിഞ്ഞു

കൊച്ചി പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊലപ്പെടുത്തിന് ശേഷമാണോ പുറത്തേക്കെറിഞ്ഞത്, അതോ പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോഴുണ്ടായ പരുക്കുകളെ തുടര്‍ന്നാണോ കുഞ്ഞ് മരിച്ചത് എന്നതില്‍ നേരത്തെ വ്യക്തത വന്നിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ജനിച്ച ഉടനെ കുഞ്ഞിന്റെ വായിൽ തുണി തിരുകുകയും കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു. 

കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പുറത്തുകൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചത്. വാതിലിൽ വന്ന് അമ്മ തുടരെ മുട്ടിയതോടെ കുഞ്ഞിന്റെ മൃതദേഹം പുറത്തുകൊണ്ടുപോയി ഉപേക്ഷിക്കാനുള്ള ശ്രമത്തില്‍ നിന്ന് യുവതി പിന്‍വാങ്ങി. കുട്ടി കരയുകയാണ് എങ്കില്‍ അത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുമെന്നും യുവതി മനസിലാക്കി. ഇതേ തുടര്‍ന്നാണ് ഫ്ലാറ്റിൽ നിന്ന് തന്നെ കുഞ്ഞിന്റെ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. 

കുട്ടിയുടെ തലയോട്ടിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്ന വിവരം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ ശരീരമാകെ സമ്മര്‍ദം ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു.  ഇതാണ് മരണകാരണം എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കും അഞ്ചരയ്ക്കും ഇടയിലാണ് യുവതിക്ക് കുഞ്ഞ് ജനിച്ചത്. 

പ്രതിയായ യുവതിയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.  അറസ്റ്റിലായ യുവതി നിലവിൽ ആശുപത്രിയിലാണ്. പ്രസവശേഷമുള്ള ശാരീരിക അവശതകൾ യുവതിക്ക് ഇപ്പോഴുമുണ്ട്. അതിനാല്‍ യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കില്ല.

Panampilly nagar child death

Enter AMP Embedded Script