ആശുപത്രിയിലെത്തി കാണാൻ ശ്രമിച്ചു; പക്ഷേ സാധിച്ചില്ല; ആ വേദന ബാക്കി: സുരേഷ് ഗോപി

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് നടൻ സുരേഷ് ഗോപി. ചെന്നൈയിൽ ആശുപത്രിയിലെത്തി അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല എന്ന വേദന ബാക്കി നിൽക്കുന്നുവെന്ന് ഫെയ്സ്ബുക്ക് വിഡിയോ സന്ദേശത്തിൽ പറയുന്നു. കേരളത്തിലെ അടിത്തട്ട് പോലീസ് സംവിധാനത്തിൽ വളരെ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരിയെന്നും സുരേഷ് ഗോപിയുടെ വാക്കുകൾ.

'പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണൻ. അ​ദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊലീസ് സംവിധാനത്തിൽ, കേരളത്തിലെ അടിത്തട്ട് പോലീസ് സംവിധാനത്തിൽ വളരെ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന പൂർവ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എംഎൽഎ ആയി നിയമസഭയിൽ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും ആ പാർട്ടിക്ക് ഗുണകരമായി പ്രവർത്തിക്കുകയും ചെയ്ത പ്രവർത്തകൻ എന്ന നിലയ്ക്കും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു അദ്ദേഹം.'

'ഏതാണ്ട് 25 വർഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീർത്തും വ്യക്തിപരമായ ബന്ധത്തിൽ നിന്ന് ഒരു സരസനായ മനുഷ്യനാണ് അദ്ദേഹം എന്നാണ് മനസിലാക്കിയിട്ടുള്ളത്. ഒരു ജ്യേഷ്ഠ സഹോദരൻ. എന്റെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ, സഹധർമ്മിണി ഇവരുടെയെല്ലാം വേദനയിൽ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തിൽ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന തലത്തിൽ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ, വ്യക്തിത്വത്തിന് മുമ്പിൽ കണ്ണീരഞ്ജലി ചെലുത്തുന്നു'. അദ്ദേഹം പറഞ്ഞു.