അടിയന്തരാവസ്ഥക്കാലം പാകപ്പെടുത്തിയ നേതാവ്; കൊടും പീഡനത്തിലും അടിപതറാത്ത കോടിയേരി

അടിയന്തരാവസ്ഥക്കാലത്ത് കൊടിയേരി എസ് എഫ് െഎയുടെ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്ന് തന്നെ തലശ്ശേരി ചെറക്കര വിദ്യാർഥികളെ വിളിച്ചു കൂട്ടി പ്രകടനം നടത്തി. അന്ന് രാത്രി പൊലീസ് അറസ്ററ് ചെയ്തു.തുടർന്ന് പൊലീസ് നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങേറി. നേതാക്കളും കൂടി ഇടപെട്ടതിനെത്തുടർന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ സിഐആർ പ്രകാരം കേസ് ഫയൽ ചെയ്‌തു വിട്ടയച്ചു. പിന്നീട് രണ്ടു മാസം കഴിഞ്ഞ് മിസാ പ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ടു.

16 മാസം കഴിഞ്ഞ് അടിയന്തരാവസ്‌ഥ പിൻവലിച്ചതിനു ശേഷമാണ് ജയിൽ മോചിതനായത്. ഒരു മുഴുവൻസമയരാഷ്ട്രീയക്കാരനാകണമെന്ന ചിന്ത കൊടിയേരിയിൽ ശക്തമാക്കിയത് ഈ ജയിൽജീവിതമാണ്. അക്കാലത്തെ കോഴിക്കോട്ടെ നേതാക്കളായ വി.ദക്ഷിണാമൂർത്തി, വി.കെ.ഗോപാലൻ, കണ്ണൂരില്‍ നിന്ന് എം.വി.രാഘവൻ, പിണറായി വിജയൻ, ഇ.പി.കൃഷ്ണൻ നമ്പ്യാർ, ഒ.ഭരതൻ, ആർ.കൃഷ്ണൻ, കോടിയേരി എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലെത്തി. തോൽക്കാൻ മനസ്സില്ലാത്തവരായിരുന്നു ജയിലറയിൽ. വൃത്തിയില്ലാത്ത ഭക്ഷണം നൽകിയും കിടക്കാൻ വിരിപ്പ് നൽകാതെയും ഏറെ പീ‍‍ഡിപ്പിക്കാൻ നോക്കി. ഒടുവിൽ തടവുകാരെല്ലാം ജയിലിൽ നിരാഹാരമിരുന്നു. അഞ്ചു ദിവസത്തെ നിരാഹാരത്തിൽ ജയിൽ ജീവനക്കാർ മുട്ടുമടക്കി. തൽക്കാലം ഭക്ഷണം പാകം ചെയ്യാൻ സൗകര്യമൊരുക്കി. ഭക്ഷണ സാധനങ്ങൾ നൽകി. അഖിലേന്ത്യാ ലീഗിന്റെ നേതാക്കൾ, എം.പി.വീരേന്ദ്രകുമാർ, കെ.പി.മുഹമ്മദ്, എൻ.പി.അബു തുടങ്ങിയവരും അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട്  ജയിലിലെത്തി.